ന്യൂഡൽഹി: കോണ്ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമാക്കി സോണിയ ഗാന്ധി. “കോണ്ഗ്രസ് അധ്യക്ഷയെന്ന നിലയിൽ ഇന്ന് അവസാനമായി നിങ്ങളെ അഭിസംബോധന ചെയ്യുന്നു. ഒരു പുതിയ യുഗവും ഒരു പുതിയ നേതൃത്വവും നിങ്ങൾക്കു മുന്നിലുണ്ട് ” എന്നു പറഞ്ഞുകൊണ്ടാണു സോണിയ പ്രസംഗം ആരംഭിച്ചത്. എന്നാൽ, തൊട്ടു പിന്നാലെ തന്നെ പാർട്ടി പ്രവർത്തകർ പൊട്ടിച്ച പടക്കത്തിന്റെ ശബ്ദത്തിൽ സോണിയയുടെ പ്രസംഗം മുങ്ങിപ്പോയി. കുറച്ചു നേരത്തേക്ക് സോണിയ പ്രസംഗം നിർത്തി വച്ചു. ഉടൻ മകൻ രാഹുൽ ഗാന്ധി സോണിയയ്ക്കടുത്തേക്കു വന്നു നിന്നു. അണികളെ ശാന്തരാക്കാനുള്ള നിർദേശങ്ങൾ വിഫലമായി. പിന്നീട് പടക്കങ്ങൾ പൊട്ടിത്തീർന്നതിനുശേഷമാണ് സോണിയയ്ക്കു പ്രസംഗം തുടരാനായത്.
പടക്കത്തിന്റെ ശബ്ദം കാരണം തനിക്ക് കൂടുതൽ ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നുവെന്ന് അവർ പറഞ്ഞു. അനാരോഗ്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു, 19 വർഷക്കാലം പാർട്ടിയെ നയിച്ച സോണിയയ്ക്ക്. ചുരങ്ങിയതെങ്കിലും കോണ്ഗ്രസിനു ഭാവിയിലേക്കുള്ള സന്ദേശം കരുത്തോടെ പകർന്നാണ് സോണിയ വിടവാങ്ങിയത്.
നമ്മളൊരു യുവരാജ്യമാണ്. നമുക്കിപ്പോൾ യുവനേതൃത്വത്തെയും കിട്ടിയിരിക്കുന്നു. പുതിയ യുവനേതൃത്വത്തിൽ നമുക്കു പ്രതീക്ഷയുണ്ട്. എന്റെ മകനായതിനാൽ രാഹുലിനെ പുകഴ്ത്തുന്നത് ഉചിതമല്ല. രാഹുൽ ഇപ്പോൾ രാഷ്ട്രീയത്തിലാണെന്നതുകൊണ്ടുതന്നെ ഭാവിയിൽ വ്യക്തിപരമായ ആക്രമണങ്ങളും നേരിട്ടേക്കാം. വിമർശനങ്ങളിലൂടെ തന്നെയായിരുന്നു രാഹുലിന്റെ വളർച്ചയും. താൻ പാർട്ടി അധ്യക്ഷപദവി ഏറ്റെടുക്കുന്പോൾ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമെ കോണ്ഗ്രസ് ഭരണത്തിലുണ്ടായിരുന്നുള്ളൂ.
അധ്യക്ഷ പദവി ഏറ്റെടുത്ത് ആദ്യം പ്രസംഗിച്ചപ്പോൾ കൈ വിറയ്ക്കുകയായിരുന്നു. ചരിത്രപരമായ നിയോഗമായിരുന്നു അത്. പദവിയേറ്റെടുത്ത ആദ്യകാലങ്ങളിൽ സ്വതന്ത്യസമരങ്ങളിൽ നിന്നു ലഭിച്ച പാഠം കൈമുതലാക്കി ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി കോണ്ഗ്രസ് പ്രവർത്തിച്ചു. പിന്നീട് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ പത്തു വർഷം ജനങ്ങളുടെ സർക്കാരായി ഭരിക്കാൻ കഴിഞ്ഞു. രാജ്യത്തെ പാവപ്പെട്ടവർക്കായി ഭക്ഷ്യസുരക്ഷയും വിദ്യാഭ്യാസഅവകാശവും വിവരാവകാശവും തൊഴിലുറപ്പും കൊണ്ടുവരാൻ കഴിഞ്ഞു.
ഇന്ദിരാഗാന്ധി എന്നെ രാജ്യത്തിന്റെ മകളായി അംഗീകരിച്ചു. 1984ൽ അവർ മരിച്ചപ്പോൾ സ്വന്തം അമ്മ മരിച്ചതായി അനുഭവപ്പെട്ടു. ഇന്ദിരയുടെ ദാരുണ മരണത്തോടെ ജീവിതവും മാറി. ഭർത്താവിനെയും (രാജീവ് ഗാന്ധി) മക്കളെയും രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിച്ചു. പക്ഷേ രാജീവ് ഗാന്ധിക്കു വലിയ ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രിപദം ഒരു വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. പിന്നീട് അദ്ദേഹവും കൊല്ലപ്പെട്ടു. അതോടെ മക്കളെ നല്ല നിലയിൽ വളർത്തിക്കൊണ്ടുവരാൻ ആഗ്രഹിച്ചു. രാജ്യത്തിനു വേണ്ടി വളരെയധികം വില നൽകിയ കുടുംബമായിരുന്നു തങ്ങളുടേത്.
വർഗീയ ശക്തികൾ രാജ്യത്തെ തകർക്കാൻ തുടങ്ങിയതോടെ കോണ്ഗ്രസ് പ്രവർത്തകരുടെ ക്ഷണവും വിളിയും താൻ കേട്ടു. അത് ഇന്ദിരാജിയുടെയും രാജീവ്ജിയുടെയും പാത പിൻപറ്റി രാഷ്ട്രീയത്തിലേക്കു വരാൻ നിർബന്ധിതയാക്കി.
ഭയപ്പെടുന്നവരോ കീഴ്പ്പെടുന്നവരോ അല്ല. രാജ്യത്തിന്റെ ആത്മാവിനുവേണ്ടിയാണ് പോരാടുന്നത്. രാജ്യത്തിന്റെ മൗലിക മൂല്യങ്ങൾക്കു നേരേ പ്രതിദിനം ആക്രമണം നടന്നു കൊണ്ടിരിക്കുന്നു. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ മൂല്യങ്ങളിൽ അടിയുറച്ചുനിന്നാണ് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്തത്. കോണ്ഗ്രസ് പ്രവർത്തകർ തന്റെ സഹപ്രവർത്തകർ മാത്രമല്ല വഴികാട്ടികളും കൂടിയാണെന്നും ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ട ിയാണ് തങ്ങളുടെ പോരാട്ടമെന്നും സോണിയ വ്യക്തമാക്കി.
സെബി മാത്യു
വിടവാങ്ങലിൽ വികാരഭരിതയായി സോണിയ ഗാന്ധി
01:13 AM Dec 17, 2017 | Deepika.com