ന്യൂഡൽഹി: സ്നേഹത്താലും കരുണയാലും കെട്ടിപ്പടുത്ത ഇന്ത്യയെ വിദ്വേഷവും അക്രമങ്ങളും കൊണ്ടു ലോകത്തിനു മുന്നിൽ പ്രധാനമന്ത്രി നാണംകെടുത്തിയെന്ന് കോണ്ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും ബിജെപിയും വികൃതമാക്കിയ രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു.
രാജ്യത്തെ പലരെയും പോലെ താനും ആദർശവാദിയാണ്. മുപ്പത്തിനാലാമത്തെ വയസിൽ 13 വർഷം മുന്പാണ് ഞാൻ രാഷ്ട്രീയത്തിൽ ചേർന്നത്. നിങ്ങൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും എല്ലാവർക്കും നന്ദി പറയുന്നു. എല്ലാ കോണ്ഗ്രസ് പ്രവർത്തകരും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. ഒറ്റയ്ക്ക് പോരാടാൻ കഴിയാത്തവർക്കൊപ്പം ചേർന്നാണ് നമ്മുടെ പോരാട്ടം. സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകതയാണിത്. അത് നാമിന്നും നിലനിർത്തുന്നു - രാഹുൽ പറഞ്ഞു.
ബിജെപിക്കാർ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു. നാം അത് അനുവദിക്കുന്നു. അവർ നമ്മെ അപമാനിക്കുന്നു. എന്നിട്ടും നാമവരെ ബഹുമാനിക്കുന്നു. ജനങ്ങളുടെ കവചമാണ് നാം. പതിമൂന്നു വർഷത്തെ രാഷ്ട്രീയജീവിതത്തിന് നിങ്ങളെന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. നന്ദി. ഏറ്റവും വിനയത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. ഒരുപാട് മഹാന്മാരുടെ പാതയിലൂടെയാണ് നടക്കുന്നതെന്ന ഓർമ എനിക്കൊപ്പം ഉണ്ടാകും. വെറുപ്പ് പടർത്തുന്നവരോട് പോരാടുകയല്ല നയം. വെല്ലുവിളികളെ സ്നേഹപൂർവം നേരിടും. അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് അവരായിരിക്കും. എന്നാൽ നമുക്കൊപ്പം ജനങ്ങളുണ്ട്.
കോണ്ഗ്രസ് ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു നയിച്ചപ്പോൾ, ഭക്ഷിക്കുന്നതിന്റെയും ആരെന്നതിന്റെയും പേരിൽ കൊല്ലുകയും വിശ്വസിക്കുന്നതിന്റെ പേരിൽ മർദിക്കുകയും ചെയ്യുന്ന മധ്യകാലഘട്ടത്തിലേക്കു തിരികെ കൊണ്ടുപോകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ലോകത്തിനു മുന്നിൽ ഈ നാണംകെട്ട അക്രമങ്ങൾ നമുക്ക് നാണക്കേടുണ്ടാക്കി.
സ്നേഹവും കരുണയുമാണ് നമ്മുടെ രാജ്യത്തിന്റെ തത്ത്വശാസ്ത്രം. പക്ഷേ ഭീകരത കൊണ്ട് അതിൽ കളങ്കമുണ്ടാക്കി. മഹത്തായ നമ്മുടെ രാജ്യത്തിനുണ്ടായ ഹാനി എത്രതവണ കെട്ടിപ്പുണർന്നാലും പരിഹരിക്കാവുന്നതല്ലെന്ന് രാഹുൽ ഓർമപ്പെടുത്തി.
അഗ്നിക്കിരയാക്കിയാൽ എന്തു വസ്തുവായാലും വീണ്ടെ ടുക്കുക എളുപ്പമല്ല. രാജ്യത്തെ പൊള്ളിക്കുന്ന തീ ശമിപ്പിക്കാനാണ് കോണ്ഗ്രസിന്റെ ശ്രമം. നമുക്കു നഷ്ടമായ ഇന്ത്യയുടെ പഴയ മഹത്വം വീണ്ടെ ടുക്കുകയാണ് ആഗ്രഹം. ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്. പച്ചക്കള്ളങ്ങൾ കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. വിയോജിക്കാനും എതിർക്കാനും അഭിപ്രായ വ്യത്യാസങ്ങൾ അറിയിക്കാനുമുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നു. ജനങ്ങളെ നിശബ്ദരാക്കാനും നിരായുധരാക്കാനും അടിച്ചമർത്താനും ശ്രമിക്കുന്ന ശക്തികൾക്കെതിരായാണ് തന്റെ പോരാട്ടമെന്നും രാഹുൽ വിശദീകരിച്ചു.
ഇന്ത്യയെ വിദ്വേഷവും അക്രമങ്ങളുംകൊണ്ടു പ്രധാനമന്ത്രി നാണംകെടുത്തി: രാഹുൽ
01:13 AM Dec 17, 2017 | Deepika.com