ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ നെഹ്റു- ഗാന്ധി കുടുംബത്തിൽനിന്നു നേരിട്ടു നടന്ന രണ്ടാമത്തെ അധികാര കൈമാറ്റം ആയിരുന്നു സോണിയ ഗാന്ധിയിൽനിന്ന് മകൻ രാഹുൽ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത ഇന്നലത്തെ ചടങ്ങ്. 1929ൽ ലാഹോറിൽ നടന്ന എഐസിസിയിൽ മോത്തിലാൽ നെഹ്റുവിൽ നിന്ന് അന്ന് 40 വയസുകാരനായിരുന്ന മകൻ ജവഹർലാൽ നെഹ്റുവിന്റേതായിരുന്നു ആദ്യത്തേത്. ഇന്നലെ നാൽപത്തിയേഴാം വയസിലാണ് ആറാം തലമുറക്കാരനായ രാഹുലിന്റെ അധികാരമേൽക്കൽ.
കോണ്‍ഗ്രസിന്റെ 132 വർഷത്തെ ചരിത്രത്തിൽ നെഹ്റു- ഗാന്ധി കുടുംബത്തിൽ നിന്ന് ആറു പേർ മാത്രമാണ് എഐസിസി അധ്യക്ഷനാകുന്നതെന്നും കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റേതു മാത്രമാണെന്ന ബിജെപിയുടെ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ചരിത്രമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാനെന്ന നിലയിൽ ഇന്നലെ രാഹുലിന് ഇന്നലെ അധികാര പത്രം കൈമാറിയ മുല്ലപ്പള്ളി രാമചന്ദ്രൻ ദീപികയോടു പറഞ്ഞു.
പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് മുല്ലപ്പള്ളിയിലൂടെ ഒരു മലയാളി എഐസിസിയുടെ തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ തലവനായതെന്നതും അപൂർവ ബഹുമതിയായി. എഐസിസി ആസ്ഥാനത്ത് ഇന്നലെ നടന്ന അധികാരമേൽക്കൽ ചടങ്ങിൽ ആദ്യ പ്രസംഗകനും രാഹുലിന് അധികാര പത്രം കൈമാറിയതും മുല്ലപ്പള്ളിയായിരുന്നു. മുതിർന്ന പ്രവർത്തക സമിതി അംഗങ്ങൾ പോലും കാഴ്ചക്കാരായി മാത്രം ഇരുന്ന ചടങ്ങിൽ മുല്ലപ്പള്ളിയായിരുന്നു പ്രധാന താരം.
കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്ന് വലിയൊരു വിഭാഗം പ്രവർത്തകരും ചില നേതാക്കളും നേരത്തെ ആവശ്യപ്പെട്ട പ്രിയങ്ക വധേര ഇന്നലെ സഹോദരന്റെ സ്ഥാനക്കയറ്റത്തിന് പിന്തുണയുമായി ചടങ്ങിനെത്തിയതും ശ്രദ്ധേയമായി. വേദിയിലേക്ക് ചില നേതാക്കൾ ക്ഷണിച്ചെങ്കിലും ഭർത്താവ് വധേരയോടൊപ്പം താഴെയിരിക്കുകയായിരുന്നു അവർ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അമ്മ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് പ്രിയങ്കയാകും സ്ഥാനാർഥിയാവുക എന്ന് പരക്കെ റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതു നിഷേധിച്ച പ്രിയങ്ക, സോണിയ തന്നെ വീണ്ടും റായ്ബറേലിയിൽ മത്സരിക്കുമെന്നും പറഞ്ഞു.
നെഹ്റു-ഗാന്ധി കുടുംബത്തിലെ നേരിട്ടുള്ള രണ്ടാം അധികാര കൈമാറ്റം
01:13 AM Dec 17, 2017 | Deepika.com