ന്യൂഡൽഹി: ഡല്‍ഹിയില്‍ നിര്‍ഭയ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം പിന്നിട്ടു. 2012 ഡിസംബര്‍ 16നു രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ മാനഭംഗം. ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി കൂട്ടുകാരനോടൊന്നിച്ചു സിനിമ കണ്ടു മടങ്ങുമ്പോള്‍ ഓടുന്ന ബസില്‍ വച്ചായിരുന്നു ആക്രമിക്കപ്പെട്ടത്.
പെണ്‍കുട്ടിയും സുഹൃത്തുംകൂടി ദക്ഷിണ ഡല്‍ഹിയില്‍ മുനീര്ക്കയില്നിന്നു ദ്വാരകയിലേക്കു പോകാനായി കയറിയ വൈറ്റ്ലൈന്‍ ബസിലാണു ക്രൂരമായ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാമെഡിക്കല്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടി ഡല്‍ഹിയില്‍ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബര്‍ 16ന് ദക്ഷിണ ഡല്‍ഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററില്‍ സിനിമകണ്ടതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങുമ്പോള്‍ ഒപ്പം പോയതായിരുന്നു സുഹൃത്ത്. സുഹൃത്തിനെ അക്രമികള്‍ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കിയശേഷം പെണ്‍കുട്ടിയെ ഇരുമ്പു വടികൊണ്ട് അടിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഏതാണ്ട് അർധരാത്രിയോടെ ഇരുവരെയും റോഡിലേക്കു വലിച്ചെറിഞ്ഞശേഷം അക്രമികള്‍ കടന്നു കളഞ്ഞു. ആക്രമണത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സിച്ചു.
ആന്തരാവയവങ്ങള്‍ക്കുണ്ടായ ക്ഷതവും തലച്ചോറിലുണ്ടായ അണുബാധയെയുംതുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡിസംബര്‍ 27ന് സര്‍ക്കാര്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസംബര്‍ 29ന് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിലായി. രാംസിംഗ് (ബസിന്റെ ഡ്രൈവര്‍, ഇയാള്‍ 2013 മാര്‍ച്ച് 11ന് ജയിലിൽ ജീവനൊടുക്കി), മുകേഷ് സിംഗ് (രാംസിംഗിന്റെ സഹോദരന്), വിനയ് ശര്‍മ (ജിംനേഷ്യം പരിശീലകന്), പവന് ഗുപ്ത( പഴക്കച്ചവടക്കാരന്).എന്നിവരോടൊപ്പം പ്രായപൂർത്തിയാവാത്ത ഒരാളും അറസ്റ്റിലായിരുന്നു. ഇവരിൽ കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. പ്രായപൂർത്തിയാവാത്ത പ്രതിക്ക് മൂന്നു വർഷത്തെ തടവും വിധിച്ചു.
എന്റെ മകൾ കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഒരു നഗരവും മാറിയതായി തോന്നുന്നില്ല. നഗരങ്ങളിൽ സിസി ടിവി വയ്ക്കുമെന്ന പ്രഖ്യാപനം പോലും നടപ്പായില്ല- ആശാ ദേവി സിംഗ് പറഞ്ഞു.
നിർഭയ കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം
12:35 AM Dec 17, 2017 | Deepika.com