ന്യൂഡൽഹി: വിവിധ സേവനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും അടക്കം വിവിധ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാർച്ച് 31 വരെ നീട്ടി. പുതുതായി ബാങ്ക് അക്കൗണ്ട് തുറക്കുന്നവർക്ക് ആധാറില്ലെങ്കിൽ അപേക്ഷ നൽകുന്നതിന്റെ നന്പർ നൽകിയാൽ മതിയെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രസർക്കാർ പാസാക്കിയ ആധാർ നിയമപ്രകാരം വിവിധ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കേണ്ടതു നിർബന്ധമാണെന്ന സർക്കാർ വാദം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ആധാർ നിർബന്ധമാക്കി പുറത്തിറക്കിയ 139 വിജ്ഞാപനങ്ങളിലെ സമയപരിധി 2018 മാർച്ച് 31 വരെയാക്കി കോടതി നീട്ടി. ഈ ഉത്തരവ് സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയ ആധാർ അധിഷ്ഠിത വിജ്ഞാപനങ്ങൾക്കും ബാധകമാകും.
ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതായുള്ള വിഷയത്തിൽ ജനുവരി 17 മുതൽ അന്തിമവാദം കേൾക്കും. സ്വകാര്യത മൗലികാവകാശമാണെന്ന ഒൻപതംഗ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാകും വാദം കേൾക്കുക. ചീഫ് ജസ്റ്റീസിനൊപ്പം ജസ്റ്റീസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരാണ് ബെഞ്ചിലുള്ളത്.
ആധാറിനു സ്റ്റേയില്ല
01:23 AM Dec 16, 2017 | Deepika.com