ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവിപാറ്റ് പേപ്പർ രസീതും എണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 20 ശതമാനം പേപ്പർ രസീതുകൾ എണ്ണണമെന്നാണ് കോണ്ഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണിതെന്നും അതിൽ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നും കേസ് അടിയന്തരമായി പരിഗണിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഗുജറാത്ത് പിസിസി സെക്രട്ടറി മുഹമ്മദ് ആരിഫ് രാജ്പുതാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട് അത് 20 ശതമാനമാക്കി മാറ്റണമെന്നു ഹർജിക്കാരനുവേണ്ടി മനു അഭിഷേക് സിംഗ്വി വാദിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ചുയർന്ന ആശങ്കകൾ പരിഹരിക്കാൻ ഒരു ബൂത്തിലെ വോട്ടുകൾകൊണ്ടാവില്ലെന്നും സിംഗ്വി വാദിച്ചു.
രാജ്യത്തിനു മൊത്തം ബാധകമാകുന്ന രീതിയിൽ ഇക്കാര്യം പിന്നീട് ഉന്നയിക്കാമെന്നു കോടതി പറഞ്ഞു. ഇതേത്തുടർന്ന് ഹർജി പിൻവലിക്കാനും കോടതി അനുവാദം നൽകി.
ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിവിപാറ്റ് പേപ്പർ എണ്ണില്ല
01:23 AM Dec 16, 2017 | Deepika.com