ന്യൂഡൽഹി: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാൻ പോയ സംഘത്തെ ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ സിബിസിഐ അപലപിച്ചു. സംഭവം ഞെട്ടിപ്പിച്ചുവെന്നും വേദനിപ്പിച്ചുവെന്നും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ് പറഞ്ഞു. ക്രൈസ്തവർക്കു നേർക്കു നടന്ന മറ്റ് ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്ന സെന്റ് എഫ്രേംസ് സെമിനാരിയിൽ നിന്നു ക്രിസ്മസ് കരോൾ അവതരിപ്പിക്കാൻ പോയ വൈദികർക്കും വൈദിക വിദ്യാർഥികളും അടങ്ങിയ സംഘത്തെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ പോലീസിനു കൈമാറിയത്. എന്നാൽ, ഇത് അന്വേഷിക്കാൻ ചെന്ന വൈദികരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത് കൂടുതൽ ഞെട്ടിക്കുന്നതാണ്. പോലീസ് സ്റ്റേഷനു പുറത്തു നടന്ന പ്രകോപനപരമായ പെരുമാറ്റങ്ങളും ലജ്ജാകരമാണ്.
മതപരിവർത്തനം നടത്തിയെന്ന ആരോപണം തികച്ചും ബാലിശവും പരിഹാസ്യവുമാണ്. ദേശീയവാദികൾ എന്ന് സ്വയം അവകാശവാദം ഉന്നയിക്കുന്നവരാണ് ആക്രമണത്തിനു മുന്നിൽ നിന്നതെന്നത് അപകീർത്തികരമാണ്. അക്രമികളുടെ മുന്നിൽ വൈദികരെയും വൈദിക വിദ്യാർഥികളെയും അറസ്റ്റു ചെയ്ത പോലീസ് നിസഹായരും നിഷ്ക്രിയരുമായി നിന്നത് ഭീതിജനകവും അന്പരിപ്പിക്കുന്നതുമാണ്. പോലീസിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതും നിയമലംഘനം നടത്തുന്നതും ഒരു ജനാധിപത്യ സംവിധാനത്തിലും പരിഷ്കൃത സമൂഹത്തിലും അംഗീകരിക്കാനാകുന്നതല്ലെന്നും സിബിസിഐ പറഞ്ഞു.
വൈദികരുടെ വാഹനങ്ങൾ കത്തിച്ചതുൾപ്പടെയുള്ള സംഭവങ്ങളെ സിബിസിഐ ശക്തമായി അപലപിക്കുന്നു. മതപോലീസ് കളിക്കുന്ന ഇത്തരം ആളുകളുടെ പേരിൽ ശരിയായി ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരും തല കുനിക്കേണ്ടിവരുന്നു. ഇത്തരക്കാർക്ക് ഒരിക്കലും ഹിന്ദു സാഹോദര്യത്തിന്റെ വിശാല കാഴ്ചപ്പാടും സമാധാന സ്നേഹത്തിലും അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഡൽഹിയിൽ സിബിസിഐയുടെ ക്രിസ്മസ് പരിപാടിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്തപ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ചു രണ്ടു ദിവസത്തിനു പിന്നാലെയാണ് ഈ ആക്രമ സംഭവം എന്നത് ഏറെ ഞെട്ടിക്കുന്നതാണെന്നും സിബിസിഐ വ്യക്തമാക്കി.
രാജ്യവ്യാപകമായി ആൾക്കൂട്ടങ്ങൾ നടത്തുന്ന ആക്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. രാജസ്ഥാനിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളിയെ കത്തിക്കുന്ന ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചു. എന്നാൽ കൊലയാളിയെ അനുകൂലിക്കുന്നവരുടെ റാലി നടന്നുവെന്നതും ഞെട്ടിക്കുന്നതാണ്. ആക്രമണത്തിന് ഇരയായവരെല്ലാം തന്നെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാണ്. പശു സംരക്ഷകരുടെ ആക്രമണങ്ങളും പ്രവർത്തികളും ഐക്യത്തിലും സാഹോദര്യത്തിലും കഴിയുന്ന ജനാധിപത്യരാജ്യത്തിന് ഒരിക്കലും മുതൽക്കൂട്ടാകില്ല. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിശിതമായി വിമർശിച്ചിരുന്നതാണ്.
ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെടുന്നവർ തകർക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തേയുമാണ്. രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കും. ഇത്തരം സംഘങ്ങൾക്കെതിരേ ശക്തമായി നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ക്രിസ്മസിന് ഏതാനും ദിവസം മുൻപ് തന്നെ സത്നയിൽ നടന്ന സംഭവം ലജ്ജാകരമാണ്. ആൾക്കൂട്ടങ്ങളുടെ ആക്രമണങ്ങളും ക്രൂരമായ കൊലപാതകങ്ങളും നടത്തുന്നവരെ ശിക്ഷിക്കാതിരിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിക്കുമെന്നും സിബിസിഐ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. ഛിദ്ര ശക്തികൾക്ക് മുതലെടുക്കാൻ അവസരം നൽകരുത്. ക്രൈസ്തവ സമൂഹം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കൊപ്പം എക്കാലത്തും രാജ്യനിർമിതിക്കു വേണ്ടി സഹകരിച്ചു പ്രവർത്തിക്കുന്നതാണ്. ഇതു തുടരുക തന്നെ ചെയ്യും. എന്നാൽ, എല്ലാ ഇന്ത്യക്കാർക്കും ഭയമില്ലാതെയും അന്തസോടെയും ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
സിബിസിഐ ശക്തമായി അപലപിച്ചു
01:01 AM Dec 16, 2017 | Deepika.com