ന്യൂഡൽഹി: കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉൾപ്പെടെ 125 യാത്രക്കാർ കയറിയ വിമാനം വൈകിയതിൽ പൈലറ്റിന് താക്കീതും മൂന്ന് എയർ ഇന്ത്യ ജീവനക്കാർക്കു സസ്പെൻഷനും. ബുധനാഴ്ച രാവിലെയാണ് സംഭവം. ഡൽഹിയിൽ നിന്നു വിജയവാഡയിലേക്കുള്ള വിമാനത്തിൽ ഒരു മണിക്കൂറോളമാണു യാത്രക്കാർക്ക് കാത്തിരിക്കേണ്ടിവന്നത്. ക്ഷമ നശിച്ച യാത്രക്കാർ വിമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയോടു തട്ടിക്കയറി.
യാത്രക്കാർ പ്രതിഷേധവുമായി വളഞ്ഞതോടെ വിമാനത്തിലിരുന്നു തന്നെ മന്ത്രി എയർ ഇന്ത്യ ചെയർമാനെ ഫോണിൽ വിളിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഖാരോളയോട് മന്ത്രി വിശദീകരണം ആരാഞ്ഞു.
വിമാനത്താവളത്തിൽ വൈകിയെത്തിയതിന് ഫ്ളൈറ്റ് ക്യാപ്റ്റന് താക്കീതോടു കൂടി കത്തും നൽകി. ആറു മണിക്ക് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനം മൂടൽമഞ്ഞു മാറി കാഴ്ച വ്യക്തമാകാൻ വേണ്ടിയാണു കാത്തു കിടന്നതെന്നാണു പ്രാഥമിക വിശദീകരണം. ഇക്കാര്യം ഗ്രൗണ്ടിംഗ് സ്റ്റാഫിനെ അറിയിക്കാതിരുന്നതിനാൽ അവർ യാത്രക്കാരെ കയറ്റുകയും ചെയ്തു.
ഇതിനിടെ പൈലറ്റിന്റെ എയർപോർട്ട് പാസിൽ എന്തോ ആശയക്കുഴപ്പം തോന്നിയതിനാൽ അദ്ദേഹത്തിന് സുരക്ഷാ പരിശോധന സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടതായും വന്നു. കോ പൈലറ്റ് മാത്രമാണ് സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. 15 മിനിറ്റ് വൈകിയാണ് പൈലറ്റ് എത്തിയത്.
കുപിതരായ യാത്രക്കാർ വിമാനത്തിനുള്ളിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ വളഞ്ഞു
02:07 AM Dec 15, 2017 | Deepika.com