ന്യൂഡൽഹി: വിവിധ സേവനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേയുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇത് അറിയിച്ചത്. ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തിൽ ജനുവരി പത്ത് മുതൽ അന്തിമവാദം കേൾക്കാനും കോടതി തീരുമാനിച്ചു.
ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയ പരിധി മാർച്ച് 31 വരെ നീട്ടിനൽകിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കോ ആനുകൂല്യങ്ങൾക്കോ ആധാർ നിർബന്ധമാക്കരുതെന്നു 2013 സെപ്റ്റംബർ 23നു സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രധാന ഹർജിക്കാരനായ ജസ്റ്റീസ് പുട്ടുസ്വാമിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദം തുടങ്ങിയത്.
വിവിധ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് കോടതിയലക്ഷ്യമാണെന്നും ശ്യാം ദിവാൻ വാദിച്ചു.
സിബിഎസ്ഇ ബോർഡ് പരീക്ഷയെഴുതുന്നതിനും മെഡിക്കൽ ഏകീകൃത പരീക്ഷ നീറ്റ് എഴുതുന്നതിനും ആധാർ ബാധകമാക്കി ഉത്തരവുകൾ പുറത്തിറക്കി. ആധാർ നിയമ പ്രകാരമാണ് ഉത്തരവുകൾ പുറത്തിറക്കിയതെന്നായിരുന്നു അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ മറുപടി. മൊബൈൽ ഫോണ് കണക്ഷന് ആധാർ നിർബന്ധമാക്കിയ നടപടിയെയും ഹർജിക്കാരൻ ചോദ്യം ചെയ്തു.
മാർച്ച് 23നു ടെലികോം മന്ത്രാലയം ആധാർ നിർബന്ധമാക്കി ഉത്തരവിറക്കി. ഈ സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നു ശ്യാം ദിവാനും മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യവും വാദിച്ചു. മൊബൈൽ ഫോണ് കണക്ഷനു ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഫെബ്രുവരി ആറ് വരെയായിരുന്നെങ്കിലും അതും മാർച്ച് 31 വരെ നീട്ടുമെന്നും വേണുഗോപാൽ പറഞ്ഞു.
ആധാർ: സുപ്രീംകോടതി ഉത്തരവ് ഇന്ന്
02:07 AM Dec 15, 2017 | Deepika.com