ലണ്ടൻ: ടൂറിസ്റ്റുകൾ മരങ്ങളിലും മതിലുകളിലും മറ്റും തങ്ങളുടെ പേര് എഴുതിയിടുന്ന പതിവുണ്ട്. സ്കൂൾകുട്ടികൾ ഇരിപ്പിടങ്ങളിലും ഡസ്കുകളിലും പേരു കുറിക്കുന്നതും അപൂർവമല്ല. എന്നാൽ ലണ്ടനിൽ ഒരു ഡോക്ടർ ചെയ്തത് ഇത്തിരി കടന്നകൈയായി.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെ കരളിലാണ് ലേസർ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യൽ ഈ ബ്രിട്ടീഷ് സർജൻ എഴുതിയത്. ബർമിങാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ ഡോക്ടർ സൈമൺ ബ്രാംഹാളാണ് കേട്ടുകേൾവിയില്ലാത്ത ഈ കൃത്യം ചെയ്തത്.
2014ലായിരുന്നു സംഭവം. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടു രോഗികളാണ് ഇരകളായത്. സൈമൺ ബ്രാംഹാൾ എന്നതിന്റെ ചുരുക്കെഴുത്തായ ‘എസ്ബി’ എന്നാണു കരളുകളിൽ എഴുതിയത്. ശസ്ത്രക്രിയയ്ക്കുള്ള ലേസർ രശ്മികൾ ഉപയോഗിച്ച് മാംസം കരിച്ചാണ് ഇതു ചെയ്തത്. രോഗികൾ അബോധാവസ്ഥയിലായിരുന്നു.
മറ്റൊരു ഡോക്ടറാണ് ബ്രംഹാളിന്റെ പ്രവൃത്തി കണ്ടുപിടിച്ചത്. അപൂർവ കുറ്റകൃത്യമാണിതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബർമിങാം ക്രൗൺ കോടതി ജനുവരിയിൽ വിധി പറയും.
രോഗികളുടെ കരളിൽ മായാമുദ്ര പതിപ്പിച്ച ഡോക്ടർ കുറ്റം സമ്മതിച്ചു
11:52 PM Dec 14, 2017 | Deepika.com