ധാക്ക: ഓഗസ്റ്റിൽ മ്യാൻമർ പട്ടാളം രോഹിംഗ്യൻ മുസ്ലിംകൾക്കു നേരേ അക്രമം അഴിച്ചുവിട്ട് ഒരു മാസത്തിനകം 6700 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന സന്നദ്ധ സംഘടനയാണ് ബംഗ്ലാദേശിലുള്ള അഭയാർഥികളിൽനിന്നു ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട് തയാറാക്കിയത്.
മ്യാൻമർ ഭരണകൂടം പുറത്തുവിട്ട മരണസംഖ്യയേക്കാൾ വളരെ വലുതാണിത്. രാഖൈൻ സംസ്ഥാനത്ത് ഓഗസ്റ്റ് 25നാണ് പട്ടാളം ന്യൂനപക്ഷത്തിനെതിരേ പീഡനം തുടങ്ങിയത്. സെപ്റ്റംബർ 24നകം 6,700 പേർ കൊല്ലപ്പെട്ടു. തുടർന്നുള്ള മാസങ്ങളിലെ കണക്കുംകൂടി ഉൾപ്പെടുത്തിയാൽ മരണസംഖ്യ 9000നു മുകളിൽവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രോഹിംഗ്യകളിലെ തീവ്രവാദികളുടെ ആക്രമണത്തിൽ പോലീസുകാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ പട്ടാളം ആക്രമണം തുടങ്ങിയത്. ആറര ലക്ഷം രോഹിംഗ്യകൾ പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടി.
മ്യാൻമറിൽ നടക്കുന്നത് വംശീയ ശുദ്ധീകരണമാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.
ഒരു മാസത്തിനിടെ മ്യാൻമറിൽ കൊല്ലപ്പെട്ടത് 6700 രോഹിംഗ്യകൾ
11:52 PM Dec 14, 2017 | Deepika.com