ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിലും പാൻ നന്പറിലും ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി അനിശ്ചിത കാലത്തേക്കു നീട്ടി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാർച്ച് 31 വരെ നീട്ടുമെന്നു സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിരുന്നതാണ്. പുതുക്കിയ തിയതി വ്യക്തമാക്കാതെയാണ് കേന്ദ്രധന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
അതേസമയം, ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയ പരിധി 2018 മാർച്ച് 31 വരെയാണെന്നു ധന മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതു മാർച്ച് 31 വരെ നീട്ടി നൽകാമെന്നും ഇതുവരെ ആധാർ കാർഡ് എടുക്കാത്തവർക്ക് അവസരം നൽകുന്നതിനായാണ് സമയ പരിധി നീട്ടുന്നതെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിസംബർ 31 എന്ന അവസാന സമയ പരിധി ഒഴിവാക്കിയും പുതുക്കിയ തീയതി പിന്നീട് വ്യക്തമാക്കുമെന്നും രേഖപ്പെടുത്തിയ വിജ്ഞാപനം കേന്ദ്ര ധന മന്ത്രാലയം പുറത്തിറക്കിയത്.
കള്ളപ്പണ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ബാങ്ക് അക്കൗണ്ടുമായും പാൻ നന്പരുമായും ആധാർ ബന്ധിപ്പിക്കണമെന്നും 2017 ഡിസംബർ 31നു മുന്പ് ഇതു പൂർത്തിയാക്കണമെന്നും സർക്കാർ വ്യവസ്ഥ ചെയ്തിരുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി നിയമത്തിലും ഉത്തരവുകളിലും വ്യവസ്ഥ ചെയ്തത് ചോദ്യം ചെയ്തുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ആധാർ നിർബന്ധമാക്കിയതിനെതിരേ ഹർജി നൽകിയവർ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് ഉന്നയിക്കാനിരിക്കേയാണ് സർക്കാരിന്റെ ഉരുണ്ടുകളി.
സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾക്കും ആനുകുല്യങ്ങൾക്കും ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ആധാർ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി.
ജിജി ലൂക്കോസ്
പുതുക്കിയ സമയപരിധി പിന്നീട്
പുതുക്കിയ സമയ പരിധി കേന്ദ്രസർക്കാർ പിന്നീട് നിശ്ചയിക്കുമെന്നു ധനമന്ത്രാലയ അണ്ടർ സെക്രട്ടറി ബിപ്ലബ് കുമാർ നാസ്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം, പുതുക്കിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത് 2018 മാർച്ച് 31 വരെയാണെന്നു ഗസറ്റ് വിജ്ഞാപനം വിശദീകരിച്ച് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വ്യക്തമാക്കുന്നത്. ഇതിന് ആവശ്യമായ ഉത്തരവ് മാർച്ച് 31നു പുറത്തിറക്കുമെന്നും അതിനുള്ളിൽ ബാങ്ക് അക്കൗണ്ടും പാൻ നന്പരുമായി ആധാർ ബന്ധിപ്പിക്കണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
അക്കൗണ്ട് പുതുതായി ആരംഭിക്കുന്നവർ ആറ് മാസത്തിനുള്ളിൽ ആധാറും പാൻ നന്പരുമായി ബന്ധിപ്പിക്കുകയോ ഫോറം 60 ഹാജരാക്കുകയോ വേണം. എന്നാൽ, ഇക്കാര്യത്തിൽ ആധാർ നിർബന്ധമായും ബന്ധിപ്പിക്കണമെന്ന വാചകം ഉത്തരവിൽ നിന്നും പത്രക്കുറിപ്പിൽനിന്നും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
ആധാർ ബന്ധനം: സമയപരിധി നീട്ടി സർക്കാർ ഉത്തരവ്
01:08 AM Dec 14, 2017 | Deepika.com