ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സബർമതി നദിയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാനയാത്രയെ സാക്ഷ്യം വഹിക്കാൻ പണം കൊടുത്ത് ആളെ എത്തിച്ചുവെന്നു ബിജെപി എംഎൽഎ. ജമാൽപുർ-ഖാദിയ മണ്ഡലത്തിലെ സ്ഥാനാർഥിയായ ഭൂഷൺ ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് ഭട്ടിനു തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചു.
പെരുമാറ്റച്ചട്ടത്തെ മാനിക്കേണ്ടെന്നും ജലവിമാനയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ആളുകളെ പണം നല്കി എത്തിക്കണമെന്നും ഭട്ട് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ബി.ബി. സ്വെയിനിന്റെ നിർദേശപ്രകാരം ജമാൽ ഖാദിയ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ ആണു ഭട്ടിനു നോട്ടീസ് അയച്ചത്.
റാലിയിൽ സ്വന്തം വാഹനവും ഇരുചക്രവാഹനങ്ങളും എടുക്കണമെന്നും ഇതിനു ചെലവായ പണം തിരികെ നല്കുമെന്നും ഭൂഷൺ ഭട്ട് വീഡിയോയിൽ പറയുന്നുണ്ട്. 3000-4000 ഇരുചക്ര വാഹനങ്ങൾ വരെ എത്തിക്കണമെന്നും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 1000 മുതൽ 3000 രൂപ വരെ നല്കുമെന്നും ഭട്ട് പറയുന്നുണ്ട്. മുൻ ഗുജറാത്ത് നിയമസഭാ സ്പീക്കറായ അശോക് ഭട്ടിന്റെ മകനാണു ഭൂഷണ്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം വോട്ടർമാരുള്ള ജമാൽപുർ-ഖാദിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ത്രികോണ മത്സരത്തിലാണു ഭൂഷണ് വിജയിച്ചത്.
റോഡ് ഷോയ്ക്ക് അധികൃതർ അനുമതി നിഷേധിച്ചപ്പോൾ ജലവിമാനത്തിൽ സഞ്ചരിച്ചാണു മോദി പ്രചാരണം നയിച്ചത്.
മോദിയുടെ ജലവിമാന യാത്രയ്ക്കു പണം നല്കി ആളെക്കൂട്ടിയെന്നു ബിജെപി എംഎൽഎ
12:46 AM Dec 14, 2017 | Deepika.com