ന്യൂഡൽഹി: വാക്ശരങ്ങളുടെ മുനയൊതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും. പാർലമെന്റ് ആക്രമണത്തിന്റെ പതിനാറാം വാർഷിക ദിനമായി ഇന്നലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു പ്രണാമം അർപ്പിക്കാനെത്തിയപ്പോഴാണ് മോദിയും മൻമോഹനും പരസ്പരം കൈകൊടുത്തു കുശലം പറഞ്ഞു പിരിഞ്ഞത്.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗിനെതിരേ പാക്കിസ്ഥാൻ ചാരബന്ധം ആരോപിച്ച മോദിയുടെ വാക്കുകൾ വിവാദമായിരുന്നു. എന്നാൽ, കൈകൊടുത്തശേഷം ഏറെ വൈകാതെ മോദിയുടെ വിവാദ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചു എന്നു വിശദീകരിക്കുന്ന മൻമോഹൻസിംഗിന്റെ വീഡിയോ ദൃശ്യവും പുറത്തു വന്നു. പരാമർശം എന്നെ അത്യധികം വേദനിപ്പിച്ചു. തെറ്റായ വിവരങ്ങളാണു പ്രചരിക്കുന്നത്. വീഡിയോയിൽ മൻമോഹൻ പറയുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കൾ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി പദവിക്കു നിരക്കാത്ത പ്രസ്താവന നടത്തിയ മോദി രാജ്യത്തെ ജനങ്ങളോടു മാപ്പു പറയണമെന്ന് മൻമോഹൻ സിംഗ് തിരിച്ചടിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസിനൊത്ത വിധം മോദി പെരുമാറണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
ഇന്നലെ പാർലമെന്റിനു പുറത്തുവെച്ചു കണ്ടുമുട്ടിയപ്പോൾ നമസ്തേ പറഞ്ഞ മൻമോഹനടുത്ത് ചെന്ന് കരം കവർന്നാണ് മോദി പ്രത്യഭിവാദ്യം ചെയ്തത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചൂടേറിയ തിരക്കുകളിൽ നിന്നൊഴിവായി നിയുക്ത കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ചടങ്ങിനെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിനോടും രവിശങ്കർ പ്രസാദിനോടും കുശലം രാഹുൽ പറഞ്ഞു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, ബിജെപി നേതാവ് എൽ.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, രാജ്യവർധൻ സിംഗ് റാത്തോഡ്, ജിതേന്ദ്ര സിംഗ്, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരും ചടങ്ങിനെത്തി.
പാർലമെന്റ് ആക്രമണ വാർഷികം : ജീവൻ വെടിഞ്ഞവരുടെ സ്മരണയിൽ ആക്രമണത്തിന്റെ മുനയൊതുക്കി മോദിയും മൻമോഹൻ സിംഗും
12:46 AM Dec 14, 2017 | Deepika.com