കുളച്ചൽ: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു തമിഴ്നാട് സർക്കാർ 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.
ദുരന്തത്തിൽ പെട്ടവർക്കു മതിയായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു നിവേദനം നൽകിയപ്പോഴാണു നഷ്ടപരിഹാരം നൽകുന്ന കാര്യം അറിയിച്ചത്.
തൂത്തൂർ, കുളച്ചൽ മേഖലയിലെ ദുരന്ത പ്രദേശങ്ങൾ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പനീർസെൽവം, ഫിഷറീസ് മന്ത്രി ഡി. ജയകുമാർ എന്നിവർ സന്ദർശിച്ചു.
ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ കോട്ടാർ ബിഷപ് ഡോ. നസ്രേം സൂസൈം, തിരുവനന്തപുരം അതി രൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര, തൂത്തൂർ മേഖലയിലെ എട്ടു പള്ളികളിലെ പ്രതിനിധികൾ, ദുരന്തമുണ്ടായ കുളച്ചൽ മേഖലയിലെ പ്രതിനിധികൾ എന്നിവരോടൊപ്പമാണു തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടത്. തൂത്തൂർ സെന്റ് ജൂഡ്സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
ദുരന്തത്തിൽ നഷ്ടപ്പെട്ട വള്ളങ്ങളും വലകളും അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങൾക്കു തുല്യമായ തുക നഷ്ടപരിഹാരം നൽകും. നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർതല സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നഷ്ടപരിഹാരം നൽകും. ദുരന്തത്തിൽ വിധവകളായവരുടെ പെണ്മക്കളുടെ വിവാഹത്തിന് സർക്കാർ ധനസഹായം നൽകും. ദുരന്തത്തിൽ തകർന്ന മത്സ്യത്തൊഴിലാളികളുടെ വീടുകൾ പുനർ നിർമിക്കാൻ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയതായി മോണ്‍. യൂജിൻ എച്ച്. പെരേര ദീപികയോടു പറഞ്ഞു.
മത്സ്യബന്ധനം സുരക്ഷിതമാക്കാൻ കമ്യൂണിക്കേഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അഞ്ചു ടവറുകൾ സ്ഥാപിക്കും. ഇൻഫർമേഷൻ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.
ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു
01:22 AM Dec 13, 2017 | Deepika.com