ന്യൂഡൽഹി: എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകളിൽ അതിവേഗ വിചാരണ നടത്തുന്നതിനു പ്രത്യേക കോടതികൾ സ്ഥാപിക്കാമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
പ്രാഥമിക ഘട്ടത്തിൽ 12 കോടതികൾ സ്ഥാപിക്കാമെന്നും അതിനായി 7.80 കോടി രൂപ ചെലവാകുമെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കോടതികൾ സ്ഥാപിക്കുന്നതിനുള്ള തുക വകയിരുത്താൻ കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നേരത്തെ സർക്കാരിനോടു നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. അതേസമയം, ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ ഒരു ഏജൻസിയും ശേഖരിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര നിയമ മന്ത്രാലയം നൽകിയ കത്തിന് ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതു ബുദ്ധിമുട്ടാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.
അതിനാൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം നൽകണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ എത്ര കോടതികൾ സ്ഥാപിക്കണമെന്നു തീരുമാനിക്കാനാവൂ എന്നും കേന്ദ്രം അറിയിച്ചു.
ഒരു സർക്കാരിതര ഏജൻസി നടത്തിയ വിവരശേഖരണത്തിൽ രാജ്യത്ത് വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 1581 ജനപ്രതിനിധികളുണ്ടെന്നാണ് വിവരം.
കേരളത്തിൽ 87 പേരുണ്ടെ ന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിശോധിച്ച കോടതി, കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കാനാവുമോയെന്നും കേന്ദ്രസർക്കാരിനോടു ചോദിച്ചിരുന്നു.
എംപി, എംഎൽഎ കേസുകൾക്കു പ്രത്യേക കോടതികൾ സ്ഥാപിക്കാമെന്നു കേന്ദ്രം
01:22 AM Dec 13, 2017 | Deepika.com