ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് കാഷ്മീർ താഴ്വര ഒറ്റപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കാഷ്മീർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
പൂഞ്ചിനെയും രാജൗറിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുഗൾ റോഡ് മഞ്ഞു വീണതിനെത്തുടർന്ന് പൂർണമായും തടസപ്പെട്ടു. കഴിഞ്ഞ ദിവസം ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. മൈനസ് 6.5 ഡിഗ്രി സെൽഷസാണ് ഇന്നലെ ജമ്മുവിലെ താപനില. പുലർച്ചെ ആരംഭിച്ച മഞ്ഞുവീഴ്ച 10 മണി വരെ തുടർന്നു. മഞ്ഞുവീഴ്ചയെത്തുടർന്ന് നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സോനാമാർഗിലാണ് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. 3.5 അടി കനത്തിൽ ഇവിടെ മഞ്ഞുവീണിട്ടുണ്ട്. ദേശീയപാതകൾക്കു പുറമേ ശ്രീനഗർ-കാർഗിൽ റോഡ്, കുപ്വാര-മാച്ചിൽ റോഡ് എന്നിവയും അടച്ചതോടെ കാഷ്മീർ താഴ്്വര ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. രണ്ടു ദിവസം കൂടി മഞ്ഞുവീഴ്ചയും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഞ്ഞുവീഴ്ച: കാഷ്മീർ ഒറ്റപ്പെട്ടു
12:43 AM Dec 13, 2017 | Deepika.com