ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ് ഭരണഘടനയുടെ പതിനെട്ട് (ഡി) വകുപ്പനുസരിച്ച് രാഹുൽ ഗാന്ധിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശനിയാഴ്ച രാവിലെ പതിനൊന്നിനു രാഹുൽ കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻവേണ്ടിയാണു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വരെ കാത്തിരുന്നത്.
സോണിയ ഗാന്ധി 19 വർഷം പാർട്ടി അധ്യക്ഷപദവി വഹിച്ച ശേഷമാണ് ഇപ്പോൾ അധ്യക്ഷസ്ഥാനത്തു മാറ്റമുണ്ടാകുന്നത്. മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കുശേഷം രാഹുൽ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വീണ്ടും നെഹ്റു കുടുംബത്തിൽ എത്തിനിൽക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോണ്‍ഗ്രസിനെ നയിച്ച 15 അധ്യക്ഷരിൽ നാലുപേർ നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു.
രാഹുൽ പ്രസിഡന്റ് എന്ന് പ്രഖ്യാപനം വന്നതോടെ ഇന്നലെ എഐസിസി ആസ്ഥാനത്തിനു മുന്നിൽ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതറിയും ആഘോഷങ്ങൾ തുടങ്ങി. അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ രാഹുൽ ഗാന്ധി തന്റെ ധാർമികതയും കരുത്തും വ്യക്തമാക്കിയിട്ടുണ്ടെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു രാഹുലിനു നന്നായറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 80 കേന്ദ്ര മന്ത്രിമാരും ബിജെപി നേതൃത്വം മുഴുവൻ ഗുജറാത്തിൽ തന്പടിച്ചിട്ടും രാഹുലിനെതിരേ ചെറുവിരൽ അനക്കാനോ ചോദ്യങ്ങൾക്കു മറുപടി നൽകാനോ കഴിഞ്ഞിട്ടില്ലെന്നും ഗുലാംനബി ചൂണ്ടിക്കാട്ടി.
രാഹുൽ പ്രസിഡന്റ്
01:18 AM Dec 12, 2017 | Deepika.com