ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ കോണ്ഗ്രസ് നേതാക്കൾ പാക്കിസ്ഥാൻ നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന പ്രസ്താവന പിൻവലിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്.
വാസ്തവവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിച്ചു രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് പ്രധാനമന്ത്രി തന്നെയാണെന്നത് ഞെട്ടിക്കുന്നു. ഇത് മോദിയുടെ പദവിക്കു ചേരാത്തതാണെന്നും മൻമോഹൻ സിംഗ് തുറന്നടിച്ചു. ഗുജറാത്തിലെ പരാജയഭീതി മൂലമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും മൻമോഹൻ പറഞ്ഞു. മോദിയുടെ തെറ്റായ പരാമർശത്തിൽ അങ്ങേയറ്റം വേദനയും മാനസിക പീഡയും നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ തെരഞ്ഞെടുപ്പുറാലിയിലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പാക് സ്ഥാനപതി, പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി തുടങ്ങിയവർ ഗൂഢാലോചന നടത്തി എന്ന് നരേന്ദ്ര മോദി ആരോപിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നു മൻമോഹൻ പറഞ്ഞു. ജനങ്ങൾക്കു വ്യക്തമായ ബോധ്യമുള്ള രാഷ്ട്രീയ ജീവിതമാണു തന്റേത്. അത് നരേന്ദ്ര മോദിയെന്നല്ല ആരു വിചാരിച്ചാലും തകർക്കാൻ പറ്റാത്തതാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
ഇന്ത്യയിൽ ഗുരുദാസ്പൂരിലും ഉധംപൂരിലുമൊക്കെ വലിയ ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ ക്ഷണമില്ലാതിരുന്നിട്ടും പലതവണ പാക്കിസ്ഥാനിൽ പോയ ആളാണു മോദി. ഇതെന്തിനായിരുന്നെന്നു ജനങ്ങളോടു വ്യക്തമാക്കണമെന്നു മൻമോഹൻ ആവശ്യപ്പെട്ടു.
കോണ്ഗ്രസ് നേതാവായിരുന്ന മണിശങ്കർ അയ്യർ നടത്തിയ വിരുന്നിൽ ആരും തന്നെ തെരഞ്ഞെടുപ്പുകളെക്കുറിച്ചു സംസാരിച്ചിരുന്നില്ല. കോണ്ഗ്രസിന്റെ രാജ്യസ്നേഹം തെളിയിക്കാൻ ഒരു പാർട്ടിയുടെയും ഒരു പ്രധാനമന്ത്രിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല- മൻമോഹൻ സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി തള്ളി. രാജ്യത്തിന്റെ നിലപാട് അവഗണിച്ച് പാക് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയവരാണു മാപ്പുപറയേണ്ടതെന്നു ജയ്റ്റ്ലി പറഞ്ഞു.
പാക് നയന്ത്ര ഉദ്യോഗസ്ഥർക്കുവേണ്ടി മണിശങ്കർ അയ്യർ നടത്തിയ വിരുന്നു സത്കാരത്തിൽ ഏതു സാഹചര്യത്തിലാണെന്നും അതിന്റെ പ്രാധാന്യമെന്താണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും ജയ്റ്റ്ലി ആവശ്യപ്പെട്ടു.
മോദി മാപ്പുപറയണമെന്ന് മൻമോഹൻ സിംഗ്
01:18 AM Dec 12, 2017 | Deepika.com