ന്യൂഡൽഹി: ഇപിഎഫ് പദ്ധതിയിൽനിന്നുള്ള കുറഞ്ഞ ഇൻഷ്വറൻസ് തുക രണ്ടര ലക്ഷം രൂപയാക്കി വർധിപ്പിക്കാനുള്ള ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതായി പിഎഫ് കമ്മീഷണർ വി.പി. ജോയി. ആറ് ലക്ഷം രൂപയാണ് കൂടിയ തുക. കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽ നിന്ന് 6,000 രൂപയാക്കണമെന്ന ശിപാർശ സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ ഒന്നു മുതൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ ഇപിഎഫ് അക്കൗണ്ടിനു പുറമേ ഇടിഎഫ് (എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ട്) അക്കൗണ്ടും തുടങ്ങും. പിഎഫിലെ തുകയിൽനിന്ന് ഓഹരികളിൽ നിക്ഷേപിക്കുന്ന വിവരം ഇതുവഴി അറിയാം. അടയ്ക്കുന്ന തുകയുടെ 15 ശതമാനമാണ് ഇടിഎഫിൽ നിക്ഷേപിക്കുക.
ഓണ്‍ലൈൻ സേവനം ആവശ്യമുള്ളവർ ആധാറുമായി പിഎഫ് അക്കൗണ്ട് ബന്ധപെടുത്തണം. പിഎഫ് സേവനങ്ങൾ എല്ലാം ഓണ്‍ലൈനാകും. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിഎഫ് കമ്മീഷണർ. ഒരിക്കൽ ആധാറുമായി ബന്ധപെടുത്തി കഴിഞ്ഞാൽ പിന്നെ തുക പിൻവലിക്കുന്നതിന് തൊഴിലുടമയുടെ പക്കൽ അപേക്ഷ നൽകേണ്ടിവരില്ല. ഓണ്‍ലൈനായി നേരിട്ട് പിൻവലിക്കാൻ സാധിക്കുമെന്നും പിഎഫ് കമ്മീഷണർ അറിയിച്ചു.
പിഎഫിൽനിന്ന് ഇൻഷ്വറൻസ്: സർക്കാരിന്റെ പരിഗണനയിൽ
01:18 AM Dec 12, 2017 | Deepika.com