പാലൻപുർ(ഗുജറാത്ത്): ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെട്ടുവെന്ന ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യത്തെ നേതാക്കളുമായി മുതിർന്ന പ്രവർത്തകർ അടുത്തിടെ ബന്ധപ്പെട്ടതിനെക്കുറിച്ച് കോൺഗ്രസ് വിശദീകരണം നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാക് കരസേനാ മുൻ ഡയറക്ടർ ജനറൽ സർദാർ അർഷാദ് റാഫിഖ് ആവശ്യപ്പെട്ടത് എന്തിനാണെന്ന ചോദ്യവും പാലൻപുരിലെ തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ മോദി ഉയർത്തി.
"മണിശങ്കർ അയ്യർ (കോൺഗ്രസിന്റെ മുൻ മന്ത്രി) എന്നെ താഴ്ന്ന വിഭാഗക്കാരൻ എന്നു വിളിച്ചതിന്റെ പിറ്റേന്നാണ് പാക്കിസ്ഥാനിൽനിന്നുള്ളവർ മുതിർന്ന കോൺഗ്രസുകാരുമായി കൂടിക്കാഴ്ച നടത്തിയത്.
മണിശങ്കർ അയ്യരുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമവാർത്തകളുണ്ടായിരുന്നു. പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ, പാക്കിസ്ഥാനിലെ മുൻ വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്’- മോദി ആരോപി ച്ചു.അയ്യരുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഏതാണ്ടു മൂന്നുമണിക്കൂർ നീണ്ടു. ഇതിന്റെ പിറ്റേന്നാണു മോദി താഴ്ന്നവിഭാഗക്കാരനാണെന്നു മണിശങ്കർ അയ്യർ പറഞ്ഞത്. ഇതു ഗുരുതരമായൊരു പ്രശ്നമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെയാണു റാഫിക് പിന്തുണയ്ക്കുന്നത്. ഒരു വശത്ത് പാക് സൈന്യത്തിന്റെ മുൻ ഡയറക്ടർ ജനറൽ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇടപെടുന്നു. മറുവശത്ത് പാക്കിസ്ഥാനിലെ നേതാക്കൾ മണിശങ്കർ അയ്യരുടെ വസതിയിൽ യോഗം ചേരുന്നു’-മോദി പറഞ്ഞു.
യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് കോൺഗ്രസ് ജനങ്ങളോടു പറയണമെന്നും ഗുജറാത്തിലെ ബനാസ്കന്ത ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ മോദി ആവശ്യപ്പെട്ടു. ബനാസ്കന്തയുൾപ്പെടുന്ന മധ്യ, വടക്കൻ ഗുജറാത്തിൽ ഈ മാസം 14നാണു വോട്ടെടുപ്പ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെട്ടെന്നു മോദി
12:46 AM Dec 11, 2017 | Deepika.com