ഗോധ്ര: പതിനഞ്ചു വർഷം മുന്‍പുണ്ടായ കലാപത്തെക്കുറിച്ചു സംസാരിക്കാൻപോലും ഗോധ്രയിലെ ബഹുഭൂരിപക്ഷം വോട്ടർമാരും താത്പര്യപ്പെടുന്നില്ല. തൊഴിൽസാധ്യതയെക്കുറിച്ചും തുടർച്ചയായ പവർകട്ടിനെക്കുറിച്ചും മണ്ഡലത്തിലെ വികസന മുരടിപ്പുമാണു മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഗോധ്രയിൽ ഇക്കുറി പോരാട്ടം കടുത്തതാണ്. സിറ്റിംഗ് എംഎൽഎയായ സി.കെ. റൗൾജി കോൺഗ്രസ് വിട്ട് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു. രാജേന്ദ്ര പട്ടേലാണ് കോൺഗ്രസ് നോമിനി. ബിജെപി റിബൽ ജസ്വന്ത് പാർമറും ഒരു കൈ നോക്കാനുണ്ട്. 1990 മുതൽ ഗോധ്രയിൽ മത്സരിക്കുന്ന സി.കെ. റൗൾജിക്ക് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. അഞ്ചു തവണയാണു റൗൾജി ഗോധ്രയിൽ വിജയപതാക പാറിച്ചത്. പാർട്ടി മാറുകയെന്നതു റൗൾജിക്കു പുത്തരിയല്ല. ബിജെപിയിൽ രാഷ്ട്രീയം തുടങ്ങിയ ഇദ്ദേഹം പിന്നീട് ജനതാ ദളിലേക്കു ചേക്കേറി. ശങ്കർ സിംഗ് വഗേലയുടെ ആർജെപി വഴി കോൺഗ്രസിലെത്തിയ റൗൾജി 2007, 2012 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. ഓഗസ്റ്റിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെതിരേ വോട്ട് ചെയ്ത റൗൾജി പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. ഒബിസി സമുദായ ബക്ഷി പാൻചിന് ഗോധ്രയിൽ 90,000 വോട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥിയും ബിജെപി വിമതനും ഇതേ സമുദായക്കാരാണ്. ബക്ഷി പാൻചി വോട്ടുകൾ രാജേന്ദ്ര പട്ടേലിനും ജസ്വന്ത് പാർമറിനുമായി വിഭജിച്ചുപോകുന്നതു റൗൾജിക്കു ഗുണം ചെയ്യുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. 50,000 മുസ്ലിം വോട്ടും മണ്ഡലത്തിൽ നിർണായകമാണ്. റൗൾജിയുടെ വിജയത്തിനു പിന്നിൽ ഈ വോട്ടായിരുന്നു. റൗൾജിയുടെ ചുവടുമാറ്റത്തിൽ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്.
കലാപത്തെക്കുറിച്ചല്ല, വികസനത്തെക്കുറിച്ചാണു ഗോധ്രയിൽ ചർച്ച
12:45 AM Dec 11, 2017 | Deepika.com