ന്യൂഡൽഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്കു നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസിൽ സുപ്രീംകോടതിയെ സമീപിച്ച കെഎസ്ഇബി മുൻ ഉദ്യോഗസ്ഥർ പ്രത്യേക അപേക്ഷ നൽകി. കേസിൽ കൂടുതൽ രേഖകൾ ഫയൽ ചെയ്യാൻ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ടാണു കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവർ അപേക്ഷ നൽകിയത്. കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണു ഹർജിക്കാരുടെ നീക്കം.
ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കസ്തൂരിരംഗ അയ്യരും ആർ. ശിവദാസനും നൽകിയ ഹർജികളാണ് ജസ്റ്റീസുമാരായ എൻ.വി. രമണയും അബ്ദുൾ നസീറും പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും എല്ലാ ഹർജികളും ഒന്നിച്ചു പരിഗണിക്കണമെന്നും ആർ. ശിവദാസനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു മാസത്തേക്കു കേസ് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു.
അതിനു ശേഷവും സിബിഐ അപ്പീൽ സമർപ്പിച്ച കാര്യത്തിൽ വ്യക്തതയില്ലാതായതോടെയാണ് കേസ് വീണ്ടും നീട്ടണമെന്ന ആവശ്യവുമായി ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ലാവ്ലിൻ കേസ് പരിഗണിക്കുന്നതു നീട്ടാൻ ഹർജി
12:45 AM Dec 11, 2017 | Deepika.com