ന്യൂഡൽഹി: കോൺഗ്രസുമായുള്ള ബന്ധം സംബന്ധിച്ച കരടു രാഷ്ട്രീയപ്രമേയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ ഭിന്നത രൂക്ഷം.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്റെ നിലപാട് മയപ്പെടുത്തിയെങ്കി ലും വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്ന നിലപാടിലാണു പ്രകാശ് കാരാട്ട് പക്ഷം. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണയും വേണ്ടെന്നു കാരാട്ട് പക്ഷം ഇന്നലെയും വാദിച്ചു. ഈ തീരുമാനത്തിൽ ഉറച്ചു നിന്നാൽ കോണ്‍ഗ്രസുമായി ധാരണയുള്ള പ്രാദേശിക പാർട്ടികളുമായുള്ള ബന്ധവും ഉലയും എന്നു യെച്ചൂരി ചൂണ്ടിക്കാട്ടി. പിബിയിൽ സമവായമുണ്ടാകുന്നില്ലെങ്കിൽ അടുത്ത മാസം 19 മുതൽ 21 കോൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി കരട് ചർച്ച ചെയ്യും.
കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതേതര പാർട്ടികളുമായും സഹകരണമാകാം എന്ന തന്റെ മുൻനിലപാടിനാണു യെച്ചൂരി മാറ്റം വരുത്തിയത്. ബൂർഷ്വാ പാർട്ടികളുമായി സഖ്യമോ മുന്നണിയോ വേണ്ടെന്നും ബിജെപിയെ മുഖ്യ ശത്രുവായിക്കണ്ട് സാഹചര്യങ്ങൾക്കനുസരിച്ചു തെരഞ്ഞെടുപ്പ് അടവുനയമുണ്ടാക്കാം എന്നുമാണ് പുതിയ രേഖയിൽ യെച്ചൂരിയുടെ നിലപാട്. ഈ രേഖ പിബി അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.
ബിജെപിയെ മുഖ്യ ശത്രുവായി കാണുന്പോഴും പാർട്ടി നയങ്ങളെ ദുർബലപ്പെടുത്തുന്ന യാതൊരു കൂട്ടുകെട്ടും പാടില്ല എന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണു കഴിഞ്ഞ പിബി യോഗത്തിൽ അംഗീകാരം ലഭിച്ചത്. രണ്ടു നിലപാടുകളും പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്ത ശേഷമാകും കരടിനു രൂപം നൽകുക.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പിബി ചർച്ച ചെയ്തു.
കോൺഗ്രസ് ബന്ധം : സിപിഎം പിബിയിൽ ഭിന്നത രൂക്ഷം
01:05 AM Dec 10, 2017 | Deepika.com