ബംഗളൂരു: കർണാടകയിലെ എല്ലാ നഴ്സിംഗ് കോളജുകളെയും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ(ഐഎൻസി) പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ആളിപ്പടരുന്നു. പാർലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിക്കുന്ന 18ന് ന്യൂഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു. കർണാടകയിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാനാണ് പ്രക്ഷോഭം.
എംപിമാർക്ക് നിവേദനം നൽകും. ഐഎൻസിക്ക് കർണാടകയിലെ ഏതെങ്കിലും നഴ്സിംഗ് കോളജുമായോ സംസ്ഥാനസർക്കാരുമായോ ഉള്ള തർക്കത്തി ന്റെ പേരിൽ എന്തിനാണ് നഴ്സിംഗ് വിദ്യാർഥികളുടെ ഭാവി പന്താടുന്നതെന്നും വിദ്യാർഥികൾ ചോദിക്കുന്നു. ഐഎൻസിയുടെ പട്ടികയിൽ ഇല്ലാത്ത നഴ്സിംഗ് കോളജിൽനിന്നു കോഴ്സ് പൂർത്തിയാക്കിയാൽ അതിനു കർണാടകയ്ക്കു പുറത്ത് അംഗീകാരമുണ്ടാകില്ല. അതുവഴി കർണാടകയ്ക്ക് പുറത്തു ജോലിചെയ്യാൻ തങ്ങൾക്ക് അവസരം ലഭിക്കുകയുമില്ല -വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
അക്കഡേമിക് വർഷത്തിന്റെ മധ്യത്തിലുള്ള ഐഎൻസി നടപടി വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്ന് ബംഗളൂരുവിലെ ഒരു നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ഐഎൻസി അധികൃതരുമായി സംസാരിക്കുമെന്നും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി അടുത്തമാസം പരിഗണിക്കുന്നതിനായി കേസ് മാറ്റിവച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നാലു ദിവസംമുമ്പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കർണാടകയിലെ എല്ലാ നഴ്സിംഗ് കോളജുകളുടെയും പേരുകൾ ഐഎൻസിയുടെ വെബ്സൈറ്റിൽനിന്നു നീക്കംചെയ്തത്. നോട്ടീസ് നൽകാതെയും കാരണമൊന്നും ചൂണ്ടിക്കാട്ടാതെയുമായിരുന്നു ഐഎൻസി നടപടി. 2016 മേയിൽ കർണാടകയിലെ എല്ലാ നഴ്സിംഗ് കോളജുകളുടെയും പേരുകൾ ഐഎൻസിയുടെ വെബ്സൈറ്റിൽനിന്നു നീക്കം ചെയ്തെങ്കിലും സംസ്ഥാനസർക്കാർ ഇടപെട്ടതോടെ ഏതാനും കോളജുകളുടെ പേരുകൾ വീണ്ടുമുൾപ്പെടുത്തിയിരുന്നു.
കർണാടകയിൽ നഴ്സിംഗിന് പഠിക്കുന്ന രണ്ടു ലക്ഷത്തോളംപേരിൽ ഭൂരിഭാഗവും കേരളം, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
കർണാടക നഴ്സിംഗ് വിദ്യാർഥികൾ ന്യൂഡൽഹിയിൽ പ്രക്ഷോഭത്തിന്
01:00 AM Dec 10, 2017 | Deepika.com