നോയിഡ: ഡൽഹിക്കു സമീപം ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയും പ്രായപൂർത്തിയാകാത്ത മകളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പതിനഞ്ചുകാരൻ മകൻ കുറ്റം സമ്മതിച്ചു. അമ്മ വഴക്ക് പറഞ്ഞതിലും തല്ലിയതിലുമുള്ള പ്രതികാരമായാണു പിസ കട്ടർ ഉപയോഗിച്ചു താൻ കൊലപാതകങ്ങൾ നടത്തിയതെന്ന് കൗമാരക്കാരൻ പോലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. നോയിഡയ്ക്കു സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിന്റെ 14ാം നിലയിലാണ് അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നു കാണാതാവുകയായിരുന്നു. കൗമാരക്കാരന്റെ പിതാവ് ബിസിനസ് ആവശ്യങ്ങൾക്കായി സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയമാണ് കൊലപാതകങ്ങൾ നടന്നത്.
ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് ഫ്ലാറ്റിനു സമീപത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നു പൂട്ടിയ നിലയിലാണു കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തു നിന്നു മുങ്ങിയ മകനെ വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ മുഗൾസരായിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നു മകൻ പിതാവിന്റെ മൊബൈൽ ഫോണിലേക്കു വിളിച്ചതോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകങ്ങൾക്കു മറ്റാരുടെയും സഹായം കൗമാരക്കാരനു ലഭിച്ചുവെന്നു കരുതുന്നില്ലെന്നാണു പോലീസ് ഭാഷ്യം. രണ്ടു ചെറുകത്രികകൾ ഉപയോഗിച്ച് അമ്മയെയും സഹോദരിയെയും ആദ്യം ആക്രമിച്ച ഇയാൾ പിന്നീട് പിസ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്നു പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ ഇയാൾ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തി. ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണു പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി. ഷിംലയിൽ നിന്നു വീണ്ടും ചണ്ഡിഗഡിൽ എത്തിയ ശേഷം റാഞ്ചിക്കു പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുൾസാരായിയിൽ എത്തിയത്. യാത്രയ്ക്കിടയിൽ ബാഗ് നഷ്ടപ്പെട്ടതിനാൽ പണം ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പിന്നീട് കള്ളവണ്ടി കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾക്ക് അരികിൽ നിന്നും രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.
നോയിഡ ഇരട്ടക്കൊലപാതകം: പ്രതി പതിനഞ്ചുകാരൻ
01:00 AM Dec 10, 2017 | Deepika.com