ന്യൂഡൽഹി: വ്യഭിചാര കുറ്റത്തിൽ പുരുഷന്മാർക്കെതിരേ മാത്രം ക്രിമിനൽ കുറ്റം ചുമത്താനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ കാലാഹരണപ്പെട്ടതെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 497-ാം വകുപ്പ് പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കാമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കുന്നതിനായി കോടതി കേന്ദ്ര സർക്കാരിനു നോട്ടീസ് അയച്ചു.
വ്യഭിചാര കുറ്റത്തിലുള്ള ക്രിമിനൽ നടപടികൾ വ്യവസ്ഥ ചെയ്യുന്ന ഐപിസി 497ാം വകുപ്പിൽ പരസ്ത്രീ ബന്ധത്തിനു പിടിക്കപ്പെടുന്ന വിവാഹിതരായ പുരുഷന്മാർക്കെതിരേ ക്രിമിനൽ നടപടി ശിപാർശ ചെയ്യുന്നുണ്ട്. എന്നാൽ, പരപുരുഷ ബന്ധമുള്ള വിവാഹിതരായ സ്ത്രീകൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥ ഈ വകുപ്പിലില്ല. കൂടാതെ, ഇത്തരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീയ ഇര എന്ന പേരിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതും. ഇത് ലിംഗ സമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 15(3) വകുപ്പിന്റെ ലംഘനമാണെന്നും ഹർജിക്കാരനായ ജോസഫ് ഷൈനു വേണ്ടി ഹാജരായ അഭിഭാഷകർ കാളീശ്വരം രാജും സുവിദത്തും വാദിച്ചു.
വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള പുരുഷൻ ശിക്ഷിക്കപ്പെടുന്പോൾ പരപുരുഷനുമായി ബന്ധമുള്ള സ്ത്രീയെ നിയമം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത്തരം കേസുകളിലും സ്ത്രീയുമായി ബന്ധമുള്ള പുരുഷൻ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്.
വിവാഹ മോചന കേസുകളിൽ മാത്രമാണ് പരപുരുഷ ബന്ധവും പരസ്ത്രീ ബന്ധവും ഒരുപോലെ പരിഗണിക്കപ്പെടുന്നത്. അതേപോലെ വ്യഭിചാരത്തിനു ഭർത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഉണ്ടെങ്കിൽ കുറ്റം ഇല്ലാതാകുന്ന അവസ്ഥ ഈ വകുപ്പിനുണ്ട്.
വ്യഭിചാര കുറ്റം: പുരുഷന്മാർക്കെതിരേയുള്ള വകുപ്പുകൾ കാലഹരണപ്പെട്ടതെന്ന് സുപ്രീംകോടതി
12:34 AM Dec 09, 2017 | Deepika.com