ബംഗളൂരു: കർണാടകയിലെ നഴ്സിംഗ് കോളജുകൾക്കെതിരേ വീണ്ടും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ(ഐഎൻസി) രംഗത്ത്. ഐഎൻസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നു കർണാടകയിലെ നഴ്സിംഗ് കോളജുകളുടെ പേരുകൾ ഒഴിവാക്കി.
ഇതോടെ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർഥികൾക്കു കർണാടകയ്ക്കു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇവരിൽത്തന്നെ നല്ല ശതമാനം മലയാളികളാണ്. നവംബർ 15നാണു രാജ്യത്തെ നഴ്സിംഗ് കോളജുകളുടെ പട്ടിക ഐഎൻസി പ്രസിദ്ധീകരിച്ചത്.
2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരേ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് 2016 ഡിസംബറിൽ പുറത്തിറക്കിയിരുന്നു. ഇതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് കർണാടകയിലെ 257 കോളജുകളെ തങ്ങളുടെ വെബ്സൈറ്റിൽനിന്ന് ഐഎൻസി ഒഴിവാക്കി. സംസ്ഥാന സർക്കാരും ഐഎൻസിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്കു നയിച്ചതെന്നു നഴ്സിംഗ് കോളജ് അധികൃതർ പറയുന്നു.
കർണാടകയിലെ നഴ്സിംഗ് വിദ്യാർഥികൾ ആശങ്കയിൽ
12:33 AM Dec 08, 2017 | Deepika.com