അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ടം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പു നടക്കും. മുഖ്യമന്ത്രി വിജയ് രൂപാനി അടക്കം 977 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.
22 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയും ഭരണം പിടിക്കാൻ ഊർജിത ശ്രമം നടത്തുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗുജറാത്തിൽ അരങ്ങേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചണ്ഡപ്രചാരണമാണു നടത്തിയത്. 15 റാലികളെയാണു മോദി അഭിസംബോധന ചെയ്തത്. സൗരാഷ്ട്രയിലും തെക്കൻ ഗുജറാത്തിലും രാഹുൽ ഗാന്ധി ഒരാഴ്ചയിലേറെ പ്രചാരണം നയിച്ചു.
അറബിക്കടലിന്റെ തീരത്തുള്ള സൗരാഷ്ട്രമേഖലയിലും കച്ചിലുമായി 58 നിയമസഭാ സീറ്റാണുള്ളത്. ഇതിൽ 35 സീറ്റ് 2012ൽ ബിജെപി നേടിയിരുന്നു. കോൺഗ്രസ് 20 സീറ്റ് നേടി. രണ്ടു സീറ്റ് ഗുജറാത്ത് പരിവർത്തൻ പാർട്ടിയും ഒരെണ്ണം എൻസിപിയും നേടി. തെക്കൻ ഗുജറാത്തിലെ 35 സീറ്റുകളിൽ 28 എണ്ണം ബിജെപിക്കൊപ്പമായിരുന്നു. ആറെണ്ണമാണു കോൺഗ്രസിനു കിട്ടിയത്.
പ്രമുഖ കോൺഗ്രസ് നേതാക്കളായ ശക്തിസിംഗ് ഗോഹിൽ(മാണ്ഡ്വി), പരേഷ് ധനാനി(അമ്രേലി), ഇന്ദ്രനീൽ രാജ്യഗുരു(രാജ്കോട്ട് വെസ്റ്റ്), അർജുൻ മോധ്വാദിയ(പോർബന്തർ) എന്നിവരും നാളെ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
ഗുജറാത്ത് വോട്ട്: ആദ്യഘട്ടം നാളെ
12:33 AM Dec 08, 2017 | Deepika.com