ന്യൂഡൽഹി: ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച അമേരിക്കയുടെ തീരുമാനത്തിനെതിരേ ഇന്ത്യ. പലസ്തീൻ വിഷയത്തിൽ ഇന്ത്യക്ക് സ്വതന്ത്രവും ഉറച്ചതുമായ നിലപാടാണുള്ളത്. അക്കാര്യത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ തീരുമാനമോ ഇടപെടലോ ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും അചഞ്ചലവുമാണ്. ഇന്ത്യയുടെ താത്പര്യവും കാഴ്ചപ്പാടുകളും അനുസരിച്ച് രൂപീകരിച്ചിട്ടുള്ളതാണത്. മൂന്നാമതൊരു രാജ്യം അക്കാര്യത്തിൽ സ്വാധീനം ചെലുത്തേണ്ട കാര്യമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. പലസ്തീന്റെ പരമാധികാരം അംഗീകരിക്കുകയും അതേസമയം, ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേലിന്റെ നിലപാടിനൊപ്പവുമാണ് ഇന്ത്യയെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇന്ത്യ പരന്പരാഗതമായി സ്വതന്ത്ര പലസ്തീനെ പിന്തുണയ്ക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. വർഷങ്ങളായി ഇക്കാര്യത്തിൽ നടന്നു വരുന്ന തർക്കങ്ങൾ രൂക്ഷമാക്കുന്ന അമേരിക്കയുടെ തീരുമാനത്തെ സഖ്യരാജ്യങ്ങളും എതിർത്തിരുന്നു.
പലസ്തീൻ വിഷയത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കാലം മുതലുണ്ടായിരുന്ന നയത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം മാറ്റമുണ്ടായെന്നു വിമർശനമുയർന്നിരുന്നു.
അമേരിക്കൻ പക്ഷത്തോട് കൂടുതൽ അടുക്കുന്നതും ഇസ്രയേലിന് അമിതപരിഗണന നൽകുന്നതും നയവ്യതിയാനമായാണു വിലയിരുത്തപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും നയവ്യതിയാനത്തിന്റെ ഭാഗമായാണു വിലയിരുത്തപ്പെട്ടത്.
ജറുസലം: നയം വ്യക്തമാക്കി ഇന്ത്യ
12:33 AM Dec 08, 2017 | Deepika.com