ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം തന്നെ 2000 രൂപയുടെ കള്ളനോട്ടിറങ്ങിയെന്ന് ഒൗദ്യോഗിക വിശദീകരണം. 2016 നവംബർ എട്ടിനു നോട്ടു നിരോധനം പ്രഖ്യപിച്ചതിന് 53 ദിവസത്തിനുള്ളിൽ തന്നെ കള്ളനോട്ടുകൾ ഇറങ്ങിയെന്നു നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ വെളിപ്പെടുത്തി. നവംബർ 30നു ക്രൈം റിക്കാർഡ്സ് ബ്യൂറോ വെളിപ്പെടുത്തിയതനുസരിച്ച് കഴിഞ്ഞ വർഷംതന്നെ 2000 രൂപയുടെ 2,272 കള്ളനോട്ടുകൾ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ വർഷം നവംബർ എട്ടിനും ഡിസംബർ 31നും ഇടയിലുള്ള ദിവസങ്ങളിലാണ് ഈ നോട്ടുകൾ പിടിച്ചെടുത്തത്. ജനങ്ങൾ നോട്ടിനായി ബാങ്കുകൾക്കു മുന്നിൽ വരിനിന്നു കഷ്ടപ്പെട്ടിരുന്ന കാലത്താണു സർക്കാർ ഇറക്കിയ പുതിയ നോട്ടുകളുടെ വ്യാജൻ അതിവേഗം ഇറങ്ങിയത്.
പിടിച്ചെടുത്ത വ്യാജനോട്ടുകളിൽ കേരളത്തിൽനിന്നുൾപ്പെടെയുള്ളവ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽനിന്നാണ് ഏറ്റവുമധിക രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത് 1,300 വ്യാജ നോട്ടുകളാണു ഗുജറാത്തിൽനിന്നു പിടിച്ചെടുത്തത്. കേരളത്തിൽനിന്നും ജമ്മു കാഷ്മീരിൽനിന്നും 2000 രൂപയുടെ രണ്ടു കള്ളനോട്ടുകൾ മാത്രമേ ഈ കാലയളവിൽ പോലീസും മറ്റ് അന്വേഷണ ഏജൻസികളും പിടിച്ചെടുത്തിട്ടുള്ളൂ.
നോട്ടുനിരോധനത്തിനു പിന്നാലെ 2000 രൂപയുടെ കള്ളനോട്ടിറങ്ങി
12:33 AM Dec 08, 2017 | Deepika.com