ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി)യിൽ കൂടുതൽ ഉദാരവത്കരണം വരുന്നു. ചരക്കുനീക്കം മോണിട്ടർ ചെയ്യാനുള്ള ഇലക്ട്രോണിക് (ഇ) വേ ബിൽ 2019 ലേ നടപ്പാക്കൂ. സേവനങ്ങൾക്ക് കോംപോസിഷൻ സ്കീം വരും. റിവേഴ്സ് ചാർജ് മെക്കാനിസം എടുത്തുകളയും.
ജിഎസ്ടി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനു ശിപാർശ സമർപ്പിക്കാൻ നിയുക്തമായിരുന്ന കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളാണിവ. കമ്മിറ്റി റിപ്പോർട്ട് ധനസെക്രട്ടറി ഹസ്മുഖ് അധിയയ്ക്കു സമർപ്പിച്ചിട്ടുണ്ട്. നികുതി റിട്ടേൺ ഫോമുകൾ ലഘൂകരിക്കാനും നിർദേശങ്ങൾ ഉണ്ട്.
ഇപ്പോൾ സേവനങ്ങൾക്കു കോംപോസിഷൻ സ്കീം ഇല്ല. ഉത്പന്ന വ്യാപാരത്തിനും ഉത്പാദനത്തിനും കോംപോസിഷൻ ഉണ്ട്.കോംപോസിഷൻ സ്കീമിൽ വരുന്നവർക്കു സംസ്ഥാനാന്തര വ്യാപാരം അനുവദിക്കാനും ശിപാർശ ചെയ്തു.
വിൽക്കുന്ന ആളിനു പകരം വാങ്ങുന്ന ആൾ നികുതി അടയ്ക്കുന്നതാണു റിവേഴ്സ് ചാർജ് മെക്കാനിസം. കർഷകരിൽനിന്നു റബർ വാങ്ങുന്ന വ്യാപാരികളും മറ്റും ഈ സംവിധാനത്തിൽ നികുതി അടയ്ക്കണം.
വ്യാപാരി-വ്യവസായികളുടെ വിറ്റുവരവ് കണക്കാക്കുന്പോൾ നികുതിരഹിത ഇനങ്ങളുടെ വിറ്റുവരവ് ഒഴിവാക്കാൻ അനുവദിക്കണമെന്നും ശിപാർശയുണ്ട്.
ഈ മാസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശിപാർശകൾ പരിഗണിക്കും.
ജിഎസ്ടി: ഇ-വേ ബിൽ 2019 ലേക്കു മാറ്റും
12:58 AM Dec 07, 2017 | Deepika.com