ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമി സംബന്ധിച്ച കേസിൽ അടുത്ത വർഷം ഫെബ്രുവരി എട്ടു മുതൽ അന്തിമവാദം കേൾക്കാമെന്നു സുപ്രീംകോടതി. ബാബ്റി മസ്ജിദ്- രാമക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കത്തിൽ അലാഹാബാദ് ഹൈക്കോടതി 2010ൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ നൽകിയ 13 ഹർജികളാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിശോധിക്കുന്നത്.
കേസിൽ അന്തിമവാദം തുടങ്ങുന്നത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമായിരിക്കണമെന്നു കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ബാബ്റി മസ്ജിദ് പൊളിച്ചതിന്റെ 25-ാം വാർഷികം നടക്കാനിരിക്കേയാണ് അയോധ്യയിലെ തർക്കഭൂമി സംബന്ധിച്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിച്ചത്. ഭൂമിയുടെ യഥാർഥ അവകാശി ആരെന്നു ചോദ്യംചെയ്തുള്ള ഹർജിയിൽ 2.77 ഏക്കർ വരുന്ന സ്ഥലം മൂന്നായി വീതം വച്ചു ഹൈക്കോടതി ഉത്തരവിട്ടതിനെതിരേയാണ് 13 അപ്പീലുകളും സുപ്രീം കോടതിയിലെത്തിയത്.
കേസ് നേരത്തേ പരിഗണിച്ച കോടതി, തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തില്ല.
അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കെന്നു വ്യക്തമാകുന്നതിനു മുന്പേ രാഷ്ട്രീയ വിഷയമാക്കാൻ ശ്രമം നടക്കുകയാണെന്നും കേസിൽ കക്ഷിയല്ലാത്ത ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇടപെടാൻ ശ്രമിച്ചതുമാണ് ഇന്നലെ കോടതിയിൽ വിഷയമായത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വന്നതും സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദ്യംചെയ്തു. അതിനു മുന്പായി കേസ് പരിഗണിച്ചു തീർപ്പാക്കേണ്ട അടിയന്തര പ്രാധാന്യം ഈ കേസിനില്ലെന്നും കപിൽ സിബൽ വാദിച്ചു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് വാദം പൂർത്തിയാക്കാൻ നടപടികൾ പൂർത്തിയായിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും വാദമുന്നയിച്ചു. ഇതിൽ കോടതി അതൃപ്തി അറിയിച്ചതോടെ രാജീവ് ധവാൻ ചീഫ് ജസ്റ്റീസിനെതിരേയുള്ള പരാമർശം പിൻവലിച്ചു. അലഹാബാദ് ഹൈക്കോടതിയുടെ 19,000 പേജുകളുള്ള ഉത്തരവ് തർജമ പൂർത്തിയാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ എതിർത്തത്. എന്നാൽ, ചില മുൻവിധികളോടെയാണ് ഹർജിക്കാരുടെ വാദമെന്നായിരുന്നു രാമജന്മഭൂമി ട്രസ്റ്റിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മറുവാദമുന്നയിച്ചത്. തങ്ങളുടെ ഭാഗം അംഗീകരിക്കാതെ തീരുമാനമെടുക്കുകയാണെങ്കിൽ കോടതിയിൽ നിന്നിറങ്ങി പോകുമെന്നും ഒരുവേള മുസ്ലിം ബോർഡുകളുടെ അഭിഭാഷകർ നിലപാടെടുത്തു.
എന്നാൽ, ഇക്കാര്യങ്ങൾ കോടതി പരിഗണിച്ചില്ല. വാദം പൂർത്തിയാക്കുന്നതിനായി സഹകരിക്കുകയാണ് സീനിയർ അഭിഭാഷകർ ചെയ്യേണ്ടതെന്നു വ്യക്തമാക്കിയ കോടതി, കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും നിർദേശം നൽകി. ഫെബ്രുവരി എട്ടു മുതൽ വാദം കേൾക്കുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അയോധ്യ കേസ്: അന്തിമവാദം ഫെബ്രുവരി എട്ടു മുതൽ
12:41 AM Dec 06, 2017 | Deepika.com