ന്യൂഡൽഹി: കേരളത്തിൽ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതത്തെക്കുറിച്ചു വിവരിക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
പ്രത്യേക സാന്പത്തിക പാക്കേജ് എന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സമഗ്ര റിപ്പോർട്ട് ലഭിച്ചശേഷം സാന്പത്തിക പാക്കേജ് പരിഗണിക്കാം എന്നാണു രാജ്നാഥ്സിംഗ് പറഞ്ഞത്. കേന്ദ്ര ആഭ്യമന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്പു സംസ്ഥാന റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനുമായി ഫോണിൽ സംസാരിച്ച് സമഗ്ര റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നു വ്യക്തമായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നഷ്ടപരിഹാരം നൽകുന്പോൾ നിലവിലെ വ്യവസ്ഥകൾ മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമായി ബാധിക്കുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചാൽ നൽകുന്ന നഷ്ടപരിഹാര തുക തീരെ കുറവാണ്. ഒരു വള്ളം നഷ്ടപ്പെടുന്പോൾ നിലവിലെ വ്യവസ്ഥ അനുസരിച്ചു 9,300 രൂപയ്ക്ക് മാത്രമാണ് അർഹത. മുപ്പതു ലക്ഷത്തിനു മീതേ നഷ്ടം സംഭവിക്കുന്പോഴാണ് ഇത്രയും കുറഞ്ഞ തുക ലഭിക്കുന്നത്. നഷ്ടപരിഹാര വ്യവസ്ഥകളും തുകയും കാലോചിതമായി പരിഷ്ക രിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. കടലിൽ കുരുങ്ങിയ അവസാനത്തെ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതു വരെ രക്ഷാപ്രവർത്തനം തുടരും.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജിനൊപ്പം പ്രകൃതിദുരന്തത്തിൽ 14 ജില്ലയിലും സംഭവിച്ച നഷ്ടത്തിനും പരിഹാരം നൽകാനായി 500 കോടി രൂപയുടെ പാക്കേജ് സഹായം കേന്ദ്രത്തിൽനിന്ന് അനുവദിക്കണം. കേരളത്തിൽ സംഭവിച്ച പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വൈകരുത്. രാജ്യത്തിനു പുറമെയുള്ള ആക്രമണങ്ങളിൽ രക്ഷിക്കാനായി അതിർത്തിസംരക്ഷണം ശക്തമാക്കുന്നതുപോലെ കടൽഭിത്തികൾ ബലപ്പെടുത്തി കടലാക്രമണത്തിൽനിന്നു തീരദേശ ജനതയെയും സംരക്ഷിക്കണം. ദുരന്ത നിവാരണ സേനയ്ക്ക് സാങ്കേതിക പരിജ്ഞാനം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഹൈബി ഈഡൻ എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഓഖി ദുരന്തം: ചെന്നിത്തലയും എംപിമാരും രാജ്നാഥ് സിംഗിനെ കണ്ടു
12:41 AM Dec 06, 2017 | Deepika.com