ന്യൂഡൽഹി: പദ്മാവതി സിനിമയുടെ റിലീസിംഗിനെതിരേയുള്ള പ്രതിഷേധം രൂക്ഷമാകുന്നു. രാജസ്ഥാനിലെ നഹർഗഡ് കോട്ടയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തുനിന്നു സിനിമയ്ക്കെതിരേയുള്ള പരാമർശങ്ങൾ കണ്ടെത്തി.
മൃതദേഹം കണ്ടെ ത്തിയ കോട്ടയ്ക്കുള്ളിലെ പാറക്കഷണങ്ങളിൽ പദ്മാവതിയെ എതിർത്ത്, ഞങ്ങൾ കോലം കത്തിക്കില്ല, കൊല്ലുകയേ ഉള്ളൂ എന്ന് എഴുതിയിരിക്കുന്നതും കണ്ടെത്തി. ഇതിനു പുറമേ പാറകളിൽ പദ്മാവതിയെ എതിർക്കുന്ന ഞങ്ങൾ കോലം കെട്ടിത്തൂക്കില്ല, ഞങ്ങൾക്കു ധൈര്യമുണ്ട്, അവിശ്വാസികൾക്ക് ഇതേ ഗതിയുണ്ടാകും, ചേതൻ തന്ത്രി മരിച്ചു എന്നും എഴുതിയിട്ടുണ്ട്. എന്നാൽ, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളുടേതു കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പോലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പദ്മാവതി സിനിമയുടെ വിവാദവുമായി ബന്ധപ്പെടുത്തി കൊലപാതകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നാണ് പോലീസ് നിഗമനം. അതിനിടെ, പദ്മാവതി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ചു നൽകിയ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. ഡിസംബർ ഒന്നിനു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡിന്റെ തീരുമാനം വൈകുന്നതിനാൽ റിലീസിംഗ് തീയതി നിർമാതാക്കൾ നീട്ടിവച്ചിരിക്കുകയാണ്.
പദ്മാവതി: പ്രതിഷേധം മരണക്കളിയായി
12:35 AM Nov 25, 2017 | Deepika.com