ന്യൂഡൽഹി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഉത്തരവിനെതിരേ മുൻമന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കായൽ കൈയേറ്റത്തിനെതിരേ ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സംസ്ഥാന മന്ത്രിസഭയിലെ അംഗമായ ആൾക്ക് എങ്ങനെ സർക്കാരിന്റെ നടപടിക്കെതിരേ ഹർജി നൽകാനാകുമെന്ന ചോദ്യമുന്നയിച്ചാണ് തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. സർക്കാരിനെതിരേ മന്ത്രി ഹർജി നൽകിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ, റവന്യു മന്ത്രിയുടെ അധികാരത്തെയും നടപടികളെയുമല്ല താൻ ചോദ്യം ചെയ്തതെന്നും ജില്ലാ കളക്ടർ തയാറാക്കിയ റിപ്പോർട്ടിനെയാണ് ചോദ്യം ചെയ്തിട്ടുള്ളതെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തോമസ് ചാണ്ടി ചൂണ്ടിക്കാട്ടി.
2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം കളക്ടർ റിപ്പോർട്ട് തയാറാക്കുന്പോൾ തന്റെ ഭാഗം കൂടി കേൾക്കേണ്ട തായിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടറുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കുന്നതല്ലെന്നും തോമസ് ചാണ്ടി പറയുന്നു. മന്ത്രി തന്നെ സർക്കാരിനെതിരേ ഹർജി നൽകിയതു ചോദ്യം ചെയ്ത ഹൈക്കോടതി, മന്ത്രിസ്ഥാനം രാജിവച്ച് സാധാരണക്കാരനായി നിയമ നടപടി നേരിടാനാണ് ഉത്തരവിട്ടത്.
ആദ്യഘട്ടത്തിൽ തോമസ് ചാണ്ടിയുടെ ഹർജി പിൻവലിക്കാൻ അവസരം നൽകിയെങ്കിലും ചാണ്ടി തയാറായില്ല. പിന്നീട് രൂക്ഷമായ വിമർശനങ്ങളോടെ ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജി തള്ളുകയായിരുന്നു. ഇതോടെ സർക്കാരിനെതിരേയുള്ള രൂക്ഷ വിമർശനങ്ങൾ ഉത്തരവിന്റെ ഭാഗമായി.
അപ്പീലുമായി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ
12:35 AM Nov 25, 2017 | Deepika.com