ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 15ന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. ഡിസംബർ 15 മുതൽ ജനുവരി അഞ്ചു വരെയാണ് സമ്മേളനം. കാബിനറ്റിന്റെ രാഷ്ട്രീയകാര്യ കമ്മിറ്റിയും സമ്മേളനം ഡിസംബർ 15ന് ആരംഭിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ തെരഞ്ഞെടുപ്പു കഴിയുന്നതിന്റെ പിറ്റേദിവസമാണ് സമ്മേളനം ആരംഭിക്കുക. ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 24, 25 തീയതികളിൽ സഭ ചേരില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്തകുമാർ പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിൽ ഏതു വിഷയമാണ് പ്രധാനമായും ഉന്നയിക്കേണ്ട തെന്നതു സംബന്ധിച്ചു കോണ്ഗ്രസ് കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നു ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജിഎസ്ടി, നോട്ട് നിരോധനം, ജമ്മുകാഷ്മീർ,ഭീകരവാദം, പാക്കിസ്ഥാൻ ഹാഫീസ് സെയ്ദിനെ മോചിപ്പിച്ച സംഭവം തുടങ്ങി നിരവധി വിഷയങ്ങളുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഡിസംബർ 14ന് അവസാനിക്കും. ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം 18നാണ്.
സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കായി പാർലമെന്റ് സമ്മേളനം സർക്കാർ വൈകിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ
12:35 AM Nov 25, 2017 | Deepika.com