പോർബന്തർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, സംസ്ഥാനത്തെ മത്സ്യബന്ധനതൊഴിലാളികൾക്കായി മുന്നോട്ടുവയ്ക്കുന്നത് വാഗ്ദാനപ്പെരുമഴ.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേകമന്ത്രാലയം രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയ രാഹുൽ മോദി സർക്കാരിന്റെ നയവൈകല്യങ്ങൾ ചൂണ്ടിക്കാട്ടിയും തൊഴിലാളികളെ കൈയിലെടുത്തു. തീരദേശമേഖലയായ പോർബന്തറിലെത്തിയ രാഹുൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം മണിക്കൂറുകൾ ചെലവഴിച്ചു. മോദി സർക്കാരിന്റെ നയവൈകല്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു രാഹുൽ തൊഴിലാളികളെ കൈയിലെടുത്തത്.
മോദിയുടെ സുഹൃത്തുക്കളായ പത്ത്-പതിനഞ്ച് വ്യവസായികൾ നടത്തുന്ന മലിനീകരണം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. ഇതുമൂലം ആഴക്കടലിലേക്കു പോകാൻ തൊഴിലാളികൾ നിർബന്ധിതരായിരിക്കുന്നു. നാനോ കാർ നിർമാണശാലയ്ക്കായി ടാറ്റാ വ്യവസായ ഗ്രൂപ്പിന് 33,000 കോടിരൂപയുടെ ഇളവ് നൽകിയപ്പോൾ മത്സ്യത്തൊഴിലാളികളുടെ ഡീസൽ സബ്സിഡി നിർത്തലാക്കി. വെറും 300 കോടിരൂപ ചെലവിട്ടാൽ തൊഴിലാളികൾക്കു സബ്സിഡി നൽകാമായിരുന്നു-രാഹുൽ ചൂണ്ടിക്കാട്ടി.
22 വർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ സേവനം കർഷകരുടെ സേവനത്തിനു തുല്യമാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ദീർഘകാല ആവശ്യമാണ് പ്രത്യേകമന്ത്രാലയം രൂപീകരിക്കുക എന്നത്. കേന്ദ്രത്തിൽ അധികാരംലഭിച്ചാൽ ഇക്കാര്യം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹർദിക് പട്ടേൽ ഉൾപ്പെടെ ഒട്ടേറെ സമുദായനേതാക്കളെ ഒപ്പംകൂട്ടാൻ രാഹുലിനു കഴിഞ്ഞിരുന്നു. കഴിഞ്ഞതവണ പ്രചാരണത്തിനെത്തിയപ്പോൾ പോർബന്തർ, അഹമ്മദാബാദ്, ഗാന്ധിനഗർ തുടങ്ങിയ ഇടങ്ങളിൽ വിവിധമേഖലകളിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 182 അംഗ സംസ്ഥാന നിയമസഭയിലേക്ക് ഡിസംബർ ഒന്പത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 18 നാണ്.
മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ
12:35 AM Nov 25, 2017 | Deepika.com