ലക്നോ: തന്റെ വിവാഹ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഉത്തർപ്രദേശിലെ ഏക മുസ്ലിം മന്ത്രിയായ മൊഹ്സിൻ റാസ നിഷേധിച്ചു. 90 ദിവസത്തിനകം കോടതിയിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ തനിക്കു സാധിക്കാതിരിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നലെ അദ്ദേഹം വീണ്ടും അപേക്ഷ നല്കി.
16 വർഷം മുന്പാണ് റാസയുടെ വിവാഹം കഴിഞ്ഞത്. യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റെടുത്തതിനു പിന്നാലെ എല്ലാ മതത്തിൽപ്പെട്ടവരും വിവാഹം രജിസ്റ്റർ ചെയ്യണമെന്ന ചട്ടമുണ്ടാക്കി. മന്ത്രി രണ്ടു ദിവസം കഴിഞ്ഞ് അപേക്ഷ നല്കി. എന്നാൽ അനുവദിക്കപ്പെട്ട 90 ദിവസത്തിനകം അദ്ദേഹം കോടതിയിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റിയില്ല.
യോഗി സർക്കാരിന്റെ നടപടിയെ ഒരു വിഭാഗം മുസ്ലിംകൾ എതിർക്കുന്നു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റായി നിക്കാഹ് ഉടന്പടിയെ പരിഗണിക്കാമെന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ എതിർപ്പുയർന്ന സമയത്ത് മന്ത്രി റാസ തന്റെ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയത് വലിയ വാർത്തയായിരുന്നു.
ദേവ്ബന്ദ് ദാരുൾ ഉലൂം അടക്കമുള്ള സംഘടനകളാണ് എതിർപ്പുയർത്തിയിരിക്കുന്നത്. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡും അഖിലേന്ത്യാ വനിതാ വ്യക്തി നിയമ ബോർഡും തീരുമാനത്തെ സ്വാഗതം ചെയ്തു.
വിവാഹസർട്ടിഫിക്കറ്റിനു യുപിയിലെ മുസ്ലിം മന്ത്രി വീണ്ടും അപേക്ഷ നല്കി
12:35 AM Nov 25, 2017 | Deepika.com