ന്യൂഡൽഹി: നിരക്കു വർധിപ്പിച്ചതോടെ പ്രതിദിനം മൂന്നു ലക്ഷത്തോളം യാത്രക്കാർ ഡൽഹി മെട്രോയിലെ യാത്ര ഉപേക്ഷിച്ചു. ഈ വർഷം രണ്ടു തവണയാണ് ഡൽഹി മെട്രോയിലെ യാത്രാ നിരക്കുകൾ വർധിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹി മെട്രോയിലെ യാത്രക്കാരുടെ ശരാശരി എണ്ണം 27.4 ലക്ഷം ആയിരുന്നത് ഒക്ടോബറിൽ 24.2 ആയി കുറഞ്ഞു. ഡൽഹി മെട്രോയുടെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ നോയിഡ-ദ്വാരക ബ്ലൂലൈനിൽ മാത്രം ലക്ഷക്കണക്കിന് യാത്രക്കാരുടെ കുറവുണ്ടായതായാണു വിവരകാശ പ്രകാരമുള്ള ചോദ്യത്തിന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ നൽകിയ മറുപടിയിൽ നിന്നു വ്യക്തമാകുന്നത്.
യാത്രാനിരക്കിൽ 20 മുതൽ 50 വരെ ശതമാനം വർധനവാണു ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാർ നിരക്കു വർധനവിന് അംഗീകാരം നൽകിയെങ്കിലും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് നിരക്കു വർധിപ്പിക്കാൻ തീരുമാനിച്ചത്.
അന്തരീക്ഷ മലീനീകരണം രൂക്ഷമായ ഡൽഹിയിൽ മെട്രോ യാത്ര ഏറെ ആശ്വാസകരുമായിരുന്നു. നിരക്കു വർധന വന്നതോടെ നിരത്തുകളിലെ സ്വകാര്യ വാഹനത്തിന്റെ എണ്ണവും വർധിച്ചു.
സ്വകാര്യ ഓണ്ലൈൻ ടാക്സി സർവീസുകൾക്കു ലാഭമുണ്ടാക്കാനായാണ് നിരക്കു വർധന നടപ്പിലാക്കിയതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
എന്നാൽ, പ്രതിവർഷം 3000 കോടി രൂപ അഞ്ചു വർഷത്തേക്ക് വഹിക്കാൻ കേജരിവാൾ സർക്കാർ തയാറായാൽ മാത്രമേ നിരക്കു വർധന നിയന്ത്രിക്കാനാകൂ എന്നാണ് കേന്ദ്ര മന്ത്രി ഹർദീപ് പുരി പറഞ്ഞത്.
നിരക്ക് കൂട്ടിയപ്പോൾ ഡൽഹി മെട്രോയ്ക്കു നഷ്ടം മൂന്നു ലക്ഷം യാത്രക്കാർ
12:35 AM Nov 25, 2017 | Deepika.com