ന്യൂഡൽഹി: തമിഴ്നാട്ടിൽ എഡിഎംകെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പനീർശെൽവം പക്ഷത്തിനു തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയതു ശശികല പക്ഷത്തിനു തിരിച്ചടിയായി. ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല, ദിനകരൻ വിഭാഗത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി.
ചിഹ്നം തങ്ങൾക്ക് അനുവദിച്ചു നൽകിയെന്നും ഭൂരിപക്ഷം പാർട്ടി പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്നും എടപ്പാടി പളനിസ്വാമി ട്വിറ്ററിൽ പറഞ്ഞു. പ്രവർത്തകരിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിലെത്തിയെന്നും പളനിസ്വാമി വിശദീകരിച്ചു.
ജയലളിതയുടെ മരണശേഷം എഡിഎംകെ രണ്ടായി പിളർന്നിരുന്നു. ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പു നടന്ന സമയത്ത് എതിർചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചു. അതേത്തുടർന്നു ചിഹ്നം മരവിപ്പിച്ചുകൊണ്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പിന്നീടു നടന്ന രാഷ്ട്രീയ ക്കളികളിൽ പളനിസാമിയും പനീർശെൽവവും ഒരുമിച്ചു. തങ്ങളാണ് ഒൗദ്യോഗിക പക്ഷമെന്ന് തെളിയിക്കാൻ ഇവർ വിളിച്ച ജനറൽ കൗണ്‍സിൽ യോഗത്തിൽ 90 ശതമാനത്തിലധികം പേർ പങ്കെടുത്തു. എഡിഎംകെയുടെ ഭരണഘടനപ്രകാരം പാർട്ടിയുടെ പരമോന്നത സമിതിയാണ് ജനറൽ കൗണ്‍സിൽ. ഇതിനു പിന്നാലെയാണ് പളനിസാമി വിഭാഗത്തിനു ചിഹ്നം കിട്ടിയിരിക്കുന്നത്.
ശശികലപക്ഷത്തിനു രണ്ടില ചിഹ്നം ലഭിക്കാൻ ടി.ടി.വി ദിനകരൻ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നൽകാൻ ശ്രമിച്ചതായി ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ദിനകരനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇ. മധുസൂദനൻ, ഒ. പനീർശെൽവം, എസ്. സെമ്മലൈ, ഇ.കെ പളനിസാമി എന്നിവരുടെ പക്ഷത്തിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെ ന്ന് വ്യക്തമായതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
ശശികലയ്ക്കു തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമി പക്ഷത്തിന്
12:44 AM Nov 24, 2017 | Deepika.com