ന്യൂഡൽഹി: സൈബർ ഇടങ്ങളുടെ ഉപയോഗത്തെക്കുറിച്ചു ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ അഞ്ചാമതു സൈബർ സ്പേസ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതിക വിദ്യയിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളിലേക്കെത്തിച്ച സൗകര്യങ്ങളും നേട്ടങ്ങളും എണ്ണമിട്ടു നിരത്തിയാണു മോദി സംസാരിച്ചത്. ഇതുവഴി പതിനായിരക്കണക്കിനു കോടി രൂപയുടെ നേട്ടം സർക്കാരിനുണ്ടായെന്നാണു പ്രധാനമന്ത്രി അവകാശപ്പെട്ടത്. ആധാർ ഉൾപ്പടെയുള്ള പദ്ധതികളിലൂടെ സർക്കാരിനു വൻ സാന്പത്തിക നേട്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി ആപ്പ് ജനങ്ങളുമായി ആഴത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്നു. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാകണം. സൈബർ സുരക്ഷ ആകർഷകമായ ജോലിയാകണം. സൈബർ പോരാളികളെ നമുക്ക് ആവശ്യമാണ്. ഭീകരവാദം പോലുള്ള ദുഷ്ടശക്തികളുടെ വിളനിലമാകരുത് സൈബർ ഇടങ്ങൾ. സ്വകാര്യതയും തുറവിയും തമ്മിൽ സംതുലനം വേണം.
ജനങ്ങൾക്കു സബ്സിഡികൾ നേരിട്ടു നൽകാൻ സാങ്കേതികവിദ്യയുടെ ഏകോപനം ഏറെ സഹായിച്ചു. ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് സബ്സിഡി നേരിട്ടു കൊടുത്തതോടെ ഏകദേശം 65,000 കോടി രൂപ സർക്കാരിനു ലാഭമുണ്ടാക്കാനായി. മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ കണ്ടെ ത്തലുകളും ആളുകളിലെത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ ലോകത്തിലെ വലിയ സാങ്കേതികവിദ്യ പരിപാടിയാണ്. ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവ ഏകോപിപ്പിച്ച ജാം പദ്ധതി അഴിമതി കുറയ്ക്കാനും സുതാര്യത വർധിപ്പിക്കുന്നതിനും ഇടയാക്കി. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് സബ്സിഡി ഇനത്തിൽ പത്തു ദശലക്ഷം ഡോളർ സംരക്ഷിക്കാനായെന്നും മോദി പറഞ്ഞു.
സൈബർ ഇടങ്ങളിൽ കരുതൽ വേണം: മോദി
12:44 AM Nov 24, 2017 | Deepika.com