ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ ഷേക്ക് കേസിൽ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച മുംബെെ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. ജഡ്ജിയുടെ മരണം, അഴിമതി, കൈക്കൂലി, നിയമത്തെ വളച്ചൊടിക്കൽ എന്നീ വിഷയങ്ങളിൽ ശക്തമായ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത് അന്വേഷിക്കപ്പെടണമെന്നും ദുരൂഹത മാറ്റപ്പെടണമെന്നും സിപിഎം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
സൊഹ്റാബുദ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽവച്ചാണ് ജസ്റ്റീസ് ലോയ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാരവൻ മാഗസിൻ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ നിരഞ്ജൻ താക്ലെ എഴുതിയ റിപ്പോർട്ടിൽ ലോയയുടെ മരണത്തെ സംബന്ധിച്ചും പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളെ ക്കുറിച്ചും ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു.
കേസിൽ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് പകരമായി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ ജസ്റ്റീസ് ലോയയ്ക്ക് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നൽകിയെന്ന് സഹോദരൻ തന്നോട് പറഞ്ഞതായി ബിയാനി വെളിപ്പെടുത്തി. വിചാരണ സമയത്ത് അമിത് ഷാ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിന്റെ പേരിൽ അദ്ദേഹത്തെ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടർന്നാണ് 2014 ജൂണിൽ ജസ്റ്റീസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേൽക്കുന്നത്.
ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജസ്റ്റീസ് എം.ബി. ഗോസാവിയാണ് സൊഹ്റാബുദിൻ കേസിന്റെ വിചാരണ കേൾക്കുന്നതിനായി നിയമിക്കപ്പെട്ടത്.
അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്നു സിപിഎം
12:23 AM Nov 24, 2017 | Deepika.com