നുത്തൻചേരി: മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടു വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി ഹൊസൂർ രൂപതയുടെ സ്ഥാപനവും നിയുക്ത ബിഷപ് മോണ്‍. സെബാസ്റ്റ്യൻ (ജോബി) പൊഴോലിപ്പറന്പിലിന്റെ മെത്രാഭിഷേകവും നടന്നു.
ചെന്നൈ മിഷനിലെ നുത്തൻചേരി സെന്റ് ആന്റണീസ് സീറോ മലബാർ കത്തീഡ്രലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളികണ്ണൂക്കാടൻ ഏവർക്കും സ്വാഗതമോതിയതോടെയാണു മെത്രാഭിഷേക കർമങ്ങൾ ആരംഭിച്ചത്. തുടർന്നു മെത്രാന്മാർ, വികാരി ജനറാൾമാർ, വൈദികർ എന്നിവർ തിരുവസ്ത്ര ങ്ങളണിഞ്ഞു പ്രദക്ഷിണമായി ദേവാലയത്തിലേക്കു പ്രവേശിച്ചു. തുടർന്നുനടന്ന തിരുക്കർമങ്ങൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു.
മാർ പോളി കണ്ണൂക്കാടൻ, ധർമപുരി രൂപത ബിഷപ് ഡോ. ലോറൻസ് പയസ് ദൊരൈ രാജ് എന്നിവർ സഹകാർമികരായിരുന്നു. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ - മലബാർ ചെന്നൈ മിഷൻ കോ - ഓർഡിനേറ്ററുമായ മോണ്‍. ജോസ് ഇരിന്പൻ ആർച്ച് ഡീക്കനായിരുന്നു. മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ ലത്തീനിലുള്ള നിയമനപത്രം വായിച്ചു.
ഫാ. ജോബി മേനോത്ത്
ഹൊസൂർ രൂപത പിറന്നു, മാർ പൊഴോലിപ്പറന്പിൽ അഭിഷിക്തനായി
12:58 AM Nov 23, 2017 | Deepika.com