ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഉയരുന്ന കൈകൾ വെട്ടിനുറുക്കുമെന്നു ബിഹാറിലെ ബിജെപി അധ്യക്ഷനും എംപിയുമായ നിത്യാനന്ദ റായ്. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി വേദിയിലിരിക്കുന്പോഴായിരുന്നു പാർട്ടി എംപിയുടെ വിദ്വേഷ പരാമർശം.
ദരിദ്ര കുടുംബത്തിൽനിന്നു കഷ്ടപ്പാടുകൾ നേരിട്ടാണു മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. അദ്ദേഹത്തിനെതിരേ കൈകളോ വിരലുകളോ ഉയർന്നാൽ അതു തല്ലിയൊടിക്കണമെന്നും ആവശ്യം വന്നാൽ അവ ഛേദിക്കണമെന്നും നിത്യാനന്ദ് പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയും മോദി രാജ്യത്തിന് നൽകിയ സംഭാവനകളാണെന്നും റായ് കൂട്ടിച്ചേർത്തു.
എന്നാൽ, സംഭവം വിവാദമായതോടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവനക്കൊണ്ട് ഉദ്ദേശിച്ചതെന്ന് റായ് പിന്നീട് ഉരുണ്ടുകളിച്ചു.
നരേന്ദ്ര മോദിയെ സ്വാമി വിവേകാനന്ദന്റെ പുനർജന്മമെന്ന് നേരത്തേ നിത്യാനന്ദ് വിശേഷിപ്പിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. യാദവരുടെ പിന്തുണ നേടുന്നതിനായി 2016ലാണ് നിത്യാനന്ദ് റായിയയെ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഹാജിപ്പൂരിൽനിന്നുള്ള എംഎൽഎ ആയിരുന്ന റായ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉജിയാർപൂരിൽ നിന്നു മത്സരിച്ചു പാർലമെന്റിലെത്തി.
പ്രധാനമന്ത്രിയുടെ കൈയും തലയും വെട്ടാൻ ബിഹാറിൽ ധാരാളം പേർ ആഗ്രഹിക്കുന്നുണ്ടെന്ന പ്രസ്താവനയുമായി രാഷ്ട്രീയ ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ റാബ്റിദേവിയും രംഗത്തുവന്നു. ബിഹാറുകാരുടെ കൈയും വിരലും വെട്ടിമാറ്റാൻ നിത്യാനന്ദ റായിയെ വെല്ലുവിളിക്കുകയും ചെയ്തു റാബ്രി.
മോദിക്കെതിരേ ഉയരുന്ന കൈ വെട്ടുമെന്ന് എംപി
01:46 AM Nov 22, 2017 | Deepika.com