ന്യൂഡൽഹി: യുവാക്കൾക്കൊപ്പം നിന്ന് കാഷ്മീർ താഴ്വരയിലെ അശാന്തിക്കു ശാശ്വത പരിഹാരം തേടാൻ കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ. ആദ്യപടിയായി യുവാക്കൾ പ്രതിസ്ഥാനത്തുള്ള 4,500 ഓളം കല്ലേറു കേസുകളിലെ നിയമനടപടികൾ സർക്കാർ ഉപേക്ഷിക്കും.
കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധി ദിനേശ്വർ ശർമയുടെ നിർദേശപ്രകാരമാണീ മുറിവുണക്കൽ നീക്കം. ഒരുതവണ മാത്രം കേസിൽപ്പെട്ടിട്ടുള്ളവർക്കാണ് ആനുകൂല്യം. കല്ലേറ് ഉൾപ്പെടെ, യുവാക്കൾക്കെതിരേയുള്ള ചെറിയ കേസുകൾ പിൻവലിക്കണമെന്ന് ദിനേശ്വർ ശർമയോടു വിവിധ സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടശേഷം സമീപനാളുകൾ വരെ 11,500 കല്ലേറ് കേസുകളാണു താഴ്വരയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 4,500 ഓളം പേർ ആദ്യമായാണ് ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ പങ്കെടുത്തത് -അധികൃതർ വിശദീകരിച്ചു. കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കാൻ ശർമ തയാറായില്ലെങ്കിലും യുവാക്കളെയും വിദ്യാർഥികളെയും കൂടുതലായി സഹകരിപ്പിച്ചുമാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നദ്ദേഹം പറഞ്ഞു.
കാഷ്മീരിലെ കല്ലേറുകാരോടു പൊറുക്കാൻ കേന്ദ്രം
01:24 AM Nov 22, 2017 | Deepika.com