ന്യൂഡൽഹി: നികുതി കുറഞ്ഞ പല ഇനങ്ങൾക്കും വില കുറച്ചതായി കന്പനികൾ. ഫാക്ടറിയിൽനിന്ന് ഇപ്പോൾ ഇറങ്ങുന്ന ഇനങ്ങൾക്കു കുറഞ്ഞ വിലയുടെ എംആർപി (പരമാവധി ചില്ലറ വില) രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തേപോയ സാധനങ്ങളുടെ വില കുറച്ചു വിൽക്കേണ്ടത് വില്പനക്കാരാണെന്നു കന്പനികൾ പറയുന്നു.
ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനത്തിലേക്കു താഴ്ത്തിയ ഇനങ്ങൾക്കെല്ലാം വില കുറയുമെന്നു കന്പനികൾ പറയുന്നു. പക്ഷേ, പുതിയ സ്റ്റോക്കിലേ കുറഞ്ഞ വില അറിയൂ.
ബ്രൂ ഗോൾഡ് കോഫി പായ്ക്കറ്റിന് 145 രൂപയിൽനിന്ന് 111 രൂപയാക്കിയെന്ന് എച്ച്യുഎൽ അവകാശപ്പെട്ടു. ഷാംപൂ, ചാർമസംരക്ഷണ ഉല്പന്നങ്ങൾ, ശുചീകരണ സാമഗ്രികൾ തുടങ്ങിയവയ്ക്കു വില ഒന്പതു ശതമാനം കുറച്ചെന്നു ഡാബർ അറിയിച്ചു.
നികുതിയിളവ് വിലയിൽ കാണിക്കണമെന്നാവശ്യപ്പെട്ടു ഗവൺമെന്റ് കത്തയച്ചതിനെത്തുടർന്നാണ് ഈ വിശദീകരണങ്ങൾ.
ജിഎസ്ടിയിലെ വിവിധ റിട്ടേൺ ഫോമുകൾ ലഘൂകരിക്കുന്നതിനു പത്തംഗ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണിത്.
ജൂലൈയിൽ 55.87 ലക്ഷവും ഓഗസ്റ്റിൽ 51.37 ലക്ഷവും ജിഎസ്ടിആർ 3ബി റിട്ടേണുകൾ ഫയൽ ചെയ്തു. സെപ്റ്റംബറിലെ വ്യാപാരത്തിന്റെ ഇതുവരെ ഫയൽ ചെയ്തതു 43.67 ലക്ഷം റിട്ടേണുകളാണ്. അവസാന തീയതി കഴിഞ്ഞും കുറേ ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്യപ്പെടാറുണ്ട്.
വില കുറച്ചിട്ടുണ്ടെന്നു കന്പനികൾ
01:24 AM Nov 22, 2017 | Deepika.com