ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച ഏഴു വയസുകാരിയുടെ ചികിത്സയുടെ പേരിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നടത്തിയത് തീവെട്ടിക്കൊള്ള. 16 ലക്ഷം രൂപയാണ് ഗുഡ്ഗാവിലെ ഫോർട്ടിസ് മെമ്മോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂറ്റ് ഈടാക്കിയത്. കുട്ടിയുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞില്ല.
ഉത്തരേന്ത്യയിൽ ഉടനീളം സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ നടത്തുന്ന ഫോർട്ടിസ് ഹെൽത്ത്കെയർ ലിമിറ്റഡിന്റെ സ്ഥാപനങ്ങളിലൊന്നാണിത്. ഗുഡ്ഗാവിലെ ഐടി പ്രഫഷണൽ ജയന്ത് സിംഗിന്റെ മകൾ ആദ്യ സിംഗ് ആണു മരിച്ചത്. 15 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്.
നാമമാത്ര വിലയുള്ള ഷുഗർ പരിശോധനാ സ്ട്രിപ്പിന് ആശുപത്രി ഈടാക്കിയത് ഒന്നിന് 200 രൂപ വച്ചാണെന്ന് ബില്ലിൽ വ്യക്തമാകുന്നു. ഫോർട്ടിസിന്റെ വെബ്സൈറ്റിൽത്തന്നെ സ്ട്രിപ് ഒന്നിന് 13 രൂപവച്ചാണ് ഇടാക്കുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. 660 സിറിഞ്ചുകളും 2,700 ഗ്ലൗസുകളും ഉപയോഗിച്ചെന്ന പേരിലും തുക ഈടാക്കിയിട്ടുണ്ട്.
കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളിലൊരാൾ ട്വിറ്ററിലൂടെ വിവരം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പുറംലോകം അറിഞ്ഞത്.
വലിയ തുക ഈടാക്കിയിട്ടും മികച്ച ചികിത്സയല്ല ലഭിച്ചതെന്ന് ജയന്ത് സിംഗ് ആരോപിച്ചു. ഡെങ്കി മൂർച്ഛിച്ച ആദ്യയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽനിന്ന് ഓഗസ്റ്റ് 31നാണ് ഫോർട്ടിസിലെത്തിച്ചത്. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ കഴിഞ്ഞു പുറത്തിറക്കാമെന്നാണു ഡോക്ടർമാർ പറഞ്ഞതെങ്കിലും തുടർന്നുള്ള ചികിത്സ മുഴുവൻ വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ തലച്ചോറിന് 80 ശതമാനം ക്ഷതമേറ്റതായി മൂന്നുനാലു ദിവസത്തിനുശേഷം ഡോക്ടർമാർ അറിയിച്ചു. എന്നിട്ടും പ്ലാസ്മ മാറ്റിവയ്ക്കൽ നടത്തിയെന്നും ഇത് എന്തിനുവേണ്ടിയാണെന്നും പിതാവ് ചോദിക്കുന്നു.
കുഞ്ഞിനെ ഇവിടെനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി സമ്മതിച്ചില്ല. വൈദ്യനിർദേശം അവഗണിച്ചാണു ഡിസ്ചാർജെന്ന് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടിവന്നു. മറ്റൊരു ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം നിഷേധിച്ചു. ഡിസ്ചാർജ് ചെയ്ത് ആശുപത്രിക്കു പുറത്തിറക്കിയപ്പോഴാണു മകൾ മരിച്ചത്. മരണം സ്ഥിരീകരിക്കാൻ മറ്റൊരു ആശുപത്രിയെ സമീപിക്കേണ്ടിവന്നതായും പിതാവ് പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന് ആഗോളനിലവാര പ്രകാരമുള്ള ചികിത്സയാണു നല്കിയതെന്ന് ആശുപത്രി അറിയിച്ചു.
ആശുപത്രിയോട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വിശദ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി നഡ്ഡ അറിയിച്ചു. സംഭവത്തിൽ വേണ്ടതു ചെയ്യാൻ ആരോഗ്യ സെക്രട്ടറിയോടും നിർദേശിച്ചു. ആശുപത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടി സ്വീകരിക്കും.
ആശുപത്രിയുടെ തീവെട്ടിക്കൊള്ള; ഡെങ്കിപ്പനി ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് ഈടാക്കിയത് 16 ലക്ഷം രൂപ!
12:50 AM Nov 22, 2017 | Deepika.com