ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജൻ ദാസ് മുൻഷി (72) അന്തരിച്ചു. 2008ൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് ദീർഘകാലമായി കിടപ്പിലാ യിരുന്നു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ഇന്നലെ 12.10നായിരുന്നു അന്ത്യം. യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന ദീപ ദാസ് മുൻഷിയാണു ഭാര്യ. പ്രിയദീപ് ദാസ് മുൻഷി മകൻ.
യൂത്ത് കോണ്ഗ്രസിലൂടെയാണു മുൻഷി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പശ്ചിമ ബംഗാളിലെ രായ്ഗഞ്ച് മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തി. 20 വർഷക്കാലം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായിരുന്ന അദ്ദേഹമാണ് 2006ൽ ഫിഫ വേൾഡ്കപ്പ് മാച്ചിൽ മാച്ച് കമ്മീഷണറാകുന്ന ആദ്യ ഇന്ത്യക്കാരൻ. 1999 മുതൽ 2009 വരെ ലോക് സഭാംഗമായിരുന്നു. 1985ലാണ് കേന്ദ്രമന്ത്രിയാകുന്നത്. വാണിജ്യ സഹമന്ത്രിയായായിരുന്നു ആദ്യ ചുമതല.
ഡോ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ വാർത്താ വിതരണ മന്ത്രിയായിരുന്നു. പാർലമെന്ററികാര്യ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. 2008ൽ പക്ഷാഘാതം വന്നു കിടപ്പിലായ ശേഷം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിന്നു ഭാര്യ ദീപ ദാസ് മുൻഷി മത്സരിച്ചു പാർലമെന്റിലെത്തി കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
ഇന്നലെ കോണ്ഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. നികത്താനാകാത്ത നഷ്ടം എന്നാണു പ്രിയരഞ്ജന്റെ മരണത്തെ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. വരുംതലമുറകൾ ഓർമിക്കുന്ന വിധത്തിൽ അടിസ്ഥാന തലം മുതൽ കെട്ടുറപ്പുള്ള പ്രവർത്തനം കാഴ്ചവച്ചയാളാണു മുൻഷിയെന്നും സോണിയ കൂട്ടിച്ചേർത്തു.
പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
09:46 PM Nov 20, 2017 | Deepika.com