ന്യൂഡൽഹി: കോണ്ഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി ചുമതലയേറ്റ ശേഷം ഉടൻ മറ്റൊരു ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല. വൈസ് പ്രസിഡന്റ്, പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവരെക്കുറിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പു പൂർത്തിയായ ശേഷം മാത്രമേ സോണിയയും രാഹുലും ചർച്ചയും കൂടിയാലോചനകളും തുടങ്ങുകയുള്ളൂവെന്ന് ഉന്നത കോണ്ഗ്രസ് നേതാവ് ദീപികയോടു പറഞ്ഞു.
എഐസിസി വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് എ.കെ. ആന്റണിയുടെ പേര് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ കിംവദന്തി മാത്രമാണെന്നും അത്തരമൊരു ആലോചന ഉണ്ടായിട്ടില്ലെന്നും ആന്റണിയോട് അടുത്ത നേതാക്കൾ പറഞ്ഞു.
രാഹുൽ ഗാന്ധി കോണ്ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന പ്രഖ്യാപനം ഡിസംബർ എട്ടോടെ നടക്കുമെന്നാണു പ്രതീക്ഷ. എഐസിസി പ്ലീനറി സമ്മേളനം വിളിച്ചാകും രാഹുൽ ഒൗദ്യോഗികമായി പാർട്ടി അധ്യക്ഷപദം ഏറ്റെടുക്കുക. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ പ്ലീനറി സമ്മേളനം നടത്താനാണ് ആലോചിക്കുന്നത്. ഡൽഹിയിലോ ബംഗളൂരുവിലോ ആകും എഐസിസി സമ്മേളനം. പ്ലീനറി സമ്മേളനത്തിലാണ് പ്രവർത്തകസമിതിയിലെ പകുതി അംഗങ്ങളുടെ തെരഞ്ഞെടുപ്പു നടക്കുക. ബാക്കി പകുതി അംഗങ്ങളെ പാർട്ടി അധ്യക്ഷൻ നാമനിർദേശം ചെയ്യും.
ഈ ഘട്ടത്തിൽ മാത്രമേ ഉപാധ്യക്ഷ പദവിയിലേക്ക് ആരെയെങ്കിലും നിയമിക്കണമോ എന്ന കാര്യം നേതൃത്വം ആലോചിക്കൂ. രാഹുൽ ഗാന്ധിക്കു വേണ്ടിയായിരുന്നു വൈസ് പ്രസിഡന്റ് തസ്തിക സൃഷ്ടിച്ചത്. എഐസിസി പുതിയ ജനറൽ സെക്രട്ടറിമാരെ രാഹുൽ ഗാന്ധിയാകും പിന്നീട് നിയമിക്കുക.
രാഹുൽ പാർട്ടി പ്രസിഡന്റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
09:46 PM Nov 20, 2017 | Deepika.com